1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത് എത്തിയവര്‍ അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാനില്‍ വച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം, ഒമാനില്‍ നിന്നല്ലാതെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എടുത്ത ശേഷം ഒമാനിലേക്കു വന്നവര്‍ ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതില്‍ അപ്‌ഡേറ്റ് ചെയ്യണം.

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്കു മാത്രമേ ഈ രീതിയില്‍ തറസ്സുദ് പ്ലസ് ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രാലയം പ്രതിനിധി ഡോ. നിഹാല്‍ അഫീഫി വ്യക്തമാക്കി. തറസ്സുദ് പ്ലസ് ആപ്പില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ആപ്പിലെ ഇ ഫോറം പൂരിപ്പിക്കുന്നതിനൊപ്പം സിവില്‍ ഐഡി നമ്പര്‍, ജനന തീയതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, എടുത്ത വാക്‌സിന്റെ പേര്, രണ്ട് ഡോസുകളും എടുത്ത തീയതി, വാക്‌സിന്‍ എടുത്ത കേന്ദ്രം, ഒരാള്‍ ഒമാനില്‍ എത്തിയാല്‍ ലഭിക്കുന്ന ഇ-മുശ്‌റിഫ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ആപ്പില്‍ നല്‍കണം. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം നിര്‍ബന്ധമാക്കിയിരുന്നു. 18 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് വിമാന മാര്‍ഗവും കര, കടല്‍ മാര്‍ഗങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഇത് ആവശ്യമാണെന്ന തീരുമാനം സുപ്രിം കമ്മിറ്റിയാണ് കൈക്കൊണ്ടത്. അതോടൊപ്പം രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. പല ഇടങ്ങളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിദേശത്തുന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം അത് പ്രാദേശികമായി ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനു പുറമെ, തറസ്സുദിന്റെ ഔട്ട്‌റീച്ച് ഓഫീസുമായി 71509360 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഓഫ്‌ലൈനായും സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാനാവും. ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്ന സമയത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അപ്‌ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങളും കൈവശം ഉണ്ടായിരിക്കണം.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്/ റെസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപന ഉടമകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മൊത്തം ശേഷിയുടെ 50 ശതമാനം തോതില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

സ്ഥാപനത്തിനകത്ത് എല്ലാവരും മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആളുകള്‍ക്കിടയില്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും സുപ്രിം കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.