സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
അതേസമയം, 1035 പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 10,363 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 2334 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
ധാരാവിയിൽ ഇന്ന് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചേരിയിലെ മരണസംഖ്യ ഏഴായി. 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ കഴിഞ്ഞാൽ എറ്റവും ഭീഷണി നിലനിൽക്കുന്ന പുനെയിൽ ഇന്ന് രണ്ടു മരണങ്ങൾ കൂടി ഉണ്ടായി. നാഗ്പൂരിൽ പുതിയ ഏഴു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
അതേസമയം, ലോക്ക് ഡൗൺ കാലത്ത് ഏറ്റവും സജീവമായ മൂന്നു വിഭാഗങ്ങളിൽ രോഗം ബാധിക്കുന്നത് പുതിയ ഭീഷണിയാണ്. ആരോഗ്യ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും പുറമേ പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു തുടങ്ങി. താനെയിൽ മൂന്നു പൊലീസുകാർക്ക് കൂടി കോവിഡ് കണ്ടെത്തി. ഇവിടെ 28 പേർക്ക് രോഗലക്ഷണമുണ്ട്. ജൂഹു, മാറോൽ, കുറാർ പൊലീസ് സ്റ്റേഷനുകളിൽ നാലു പേർക്ക് കോവിഡ് ഉണ്ട്. നൂറിലധികം പേർ നിരീക്ഷണത്തിലാണ്. ഭവന മന്ത്രി ജിതേന്ദ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.
മലയാളി നഴ്സുമാർ അടക്കം നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം ആശുപത്രികൾ അടച്ചു കഴിഞ്ഞു. മൂന്നു മാധ്യമ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. നിരവധി പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് മരണസംഖ്യ 150 കവിഞ്ഞു. 2500 ഓളം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.
ബാന്ദ്രയില്‍ ലോക്ഡൌണിനെതിരെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തടിച്ചു കൂടി. സ്വന്തം നാടുകളിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ബാന്ദ്രയില്‍ തടിച്ചുകൂടിയത്. പ്രാദേശിക നേതാക്കളും പോലീസും എത്തി ഇവരെ തിരിച്ചയച്ചു.
ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി മുംബൈയിൽ കുടുങ്ങിപ്പോയ തൊഴിലാളികളാണ് സ്റ്റേഷനിൽ തടിച്ചുകൂടിയത്. കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് ശിവസേന എം.എൽ.എ ആദിത്യ താക്കറെ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല