സ്വന്തം ലേഖകൻ: കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും പിന്നീട് അധിക ഫീസ് ഈടാക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയ്‌ക്കെതിരേ നിയമ നടപടിക്ക് ശുപാര്‍ശ.
വിവാദ തീരുമാനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനാണ് മന്ത്രിസഭ മുമ്പാകെ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. നിയമപരമായ അധികാരമില്ലാതെ അനാവശ്യ തീരുമാനമെടുത്തത് വഴി കുവൈറ്റ് മന്ത്രിസഭക്കെതിരായ നിയമനടപടിക്ക് അവസരം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് മന്ത്രിയുടെ നടപടി. മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
60 കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന ഫത്വ ആന്റ് ലെജിസ്ലേറ്റീവ് വകുപ്പിന്റെ നിരീക്ഷണത്തിന് പിന്നാലെയാണ് ഡയരക്ടര്‍ ജനറലിനെതിരേ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അതോറിറ്റി അധികാരമില്ലെന്നും അതുകൊണ്ടു തന്നെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം നിയമവിരുദ്ധമാണ് എന്നുമായിരുന്നു ഫത്വ വകുപ്പിന്റെ നിലപാട്.
അതോടൊപ്പം 2000 ദിനാര്‍ ഫീസ് നല്‍കുന്നവര്‍ക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാമെന്ന തീരുമാനവും നിയമപരമായി നിലനില്‍ക്കില്ലെന്നും ഫത്വ സമിതി നിലാപടെടുത്തിരുന്നു. ഫത്വ ആന്റ് ലെജിസ്ലേറ്റീവ് വകുപ്പിന്റെ ഈ നിലപാടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു.
വാണിജ്യ, വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. യോഗം വിസ വിലക്ക് പിന്‍വലിക്കുന്നതോടെ 60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ അധിക ഫീസ് ഈടാക്കാതെ പുതുക്കുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കാനാവും.
അതേസമയം, വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാവണമെന്ന നിബന്ധന അധികൃതര്‍ മുന്നോട്ടുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. മാന്‍പവര്‍ അതോറിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതോടെ ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍ നടപടികള്‍ക്ക് വീണ്ടും തുടക്കമാവും.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബിരുദ യോഗ്യതയില്ലാത്തതിനാല്‍ വിസ പുതുക്കാനാവാതെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അയ്യായിരത്തിലേറെ പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ക്ക് നിലവിലെ വിസ പുതുക്കാനാവില്ലെങ്കിലും പുതിയ വിസയില്‍ കുവൈറ്റിലേക്ക് വരുന്നതില്‍ തടസ്സമില്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്തെ പ്രവാസി ജനസംഖ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2018ലെ തൊഴില്‍ നിയമത്തിലെ 29 ആം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഉത്തരവ് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ അതിനെതിരായ എതിര്‍പ്പുകളും ശക്തമായിരുന്നു.
രാജ്യത്തെ പ്രമുഖ വ്യക്തികള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ രംഗത്ത് വരികയുണ്ടായി. സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാരിതര സംഘടനകളില്‍ നിന്നും നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഇത്രവലിയ തുക ഫീസായി നല്‍കുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ അടക്കമുള്ളവര്‍ നിയമത്തിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. പരമാവധി 500 ദിനാറായി ഫീസ് കുറയ്ക്കണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയും അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ, വിസ പുതുക്കാന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരേ തൊഴിലാളി യൂനിയനുകള്‍, ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കുവൈറ്റ് ചേംബര്‍ ഓഫ്് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി തുടങ്ങിയവരും രംഗത്തുവരികയുണ്ടായി. ദീര്‍ഘകാലത്തെ തൊഴില്‍ പരിജ്ഞാനവും വിവിധ തൊഴിലുകളില്‍ മികച്ച നൈപുണ്യവുമുള്ള ജീവനക്കാരെയാണ് രാജ്യത്തിന് നഷ്ടമാവുന്നതെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും കാണിച്ച് ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍ കുവൈറ്റ് പ്രധാന മന്ത്രിക്ക് കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു. അതിനിടെയാണ് ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ഉത്തരവ് റദ്ദാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല