സ്വന്തം ലേഖകൻ: സ്പൈവെയറുകള്‍ ഉപയോഗിച്ച് ഹാക്കിംഗ് നടത്തി പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയായ പ്രവാസി യുവാവിനെ കുവൈത്ത് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായ 21കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ ഏഷ്യന്‍ പ്രവാസിയാണെന്ന വിവരം മാത്രമേ പോലിസ് പുറത്തുവിട്ടിട്ടുള്ളൂ.
അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖലയിലെ കണ്ണിയായ വിദ്യാര്‍ഥിയെ കുറിച്ച് ഇന്റര്‍പോളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗോള്‍ഡ് ഡെസ്റ്റ് എന്ന പേരില്‍ കഴിഞ്ഞ നാലു വര്‍ഷമായി ആഗോള തലത്തില്‍ നടക്കുന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. അഞ്ച് ഭൂഖണ്ഡങ്ങളിലെ 16 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘത്തിലെ ഏഴു പേര് ഇതോടെ പിടിയിലായതായി പോലിസ് അറിയിച്ചു.
ഇന്റര്‍പോളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയുടെ താമസ സ്ഥലം കണ്ടെത്തുകയും കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇയാള്‍ അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നവംബര്‍ നാലിന് അര്‍ധ രാത്രിയായിരുന്നു ഏഴു വ്യത്യസ്ത രാജ്യങ്ങളില്‍ താമസിക്കുന്ന ഏഴു പേരുടെ വീടുകളില്‍ റെയ്ഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. എട്ടു മാസത്തോളം യുവാവിന്റെ ഫോണും താമസ സ്ഥലവും പോലിസ് നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇതുവഴി ലഭിച്ച വിവരങ്ങളാണ് ഇയാള്‍ സംഘത്തിലെ കണ്ണിയാണെന്ന് ഉറപ്പിക്കാന്‍ പോലിസിനെ സഹായിച്ചത്.
ഗ്രാന്റ്ഗ്രാബ് എന്ന റാന്‍സംവെയര്‍ ഉപയോഗിച്ച് സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ കംപ്യൂട്ടറുകളിലേക്ക് കടന്നുകയറി രേഖകള്‍ ചോര്‍ത്തിയെടുത്ത ശേഷം പണം ആവശ്യപ്പെടുന്നതാണ് സംഘത്തിന്റെ രീതി. മറ്റ് രാജ്യങ്ങളിലെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഒരേ സമയത്താണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ഏഴു പേരെയും അറസ്റ്റ് ചെയ്തതെന്നും പോലിസ് അറിയിച്ചു. ഒരാള്‍ പിടിയിലായ വിവരം ലഭിച്ചാല്‍ മറ്റുള്ളവര്‍ രക്ഷപ്പെടാനുള്ള സാധ്യത പരിഗണിച്ചായിരുന്നു ഇത്. ബ്രിട്ടന്, ജപ്പാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സുരക്ഷാ വിഭാഗങ്ങളുടെയും ഇന്റര്‍പോള്‍, യൂറോ പോള്‍ എന്നിവയുടെയും സഹായത്തോടെയായിരുന്നു അറസ്റ്റ്.
കുവൈത്തില്‍ അറസ്റ്റിലായ യുവാവിന്റെ മുറിയില്‍ പബ്ലിക് പ്രൊസിക്യൂഷന്റെ അനുമതിയോടെ നടത്തിയ റെയിഡില്‍ നിരവധി കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. വ്യാജ ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചാല്‍ ഇയാള്‍ ഹാക്കിംഗ് നടത്തിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചതായും പോലിസ് അറിയിച്ചു.
ഇതിനകം സംഘം ഏഴായിരത്തിലേറെ ഹാക്കിംഗ് ആക്രമണങ്ങള്‍ സംഘം നടത്തിയതായാണ് ഇന്റര്‍പോളിന്റെ റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ ശൃംഖലകളില്‍ കടന്നുകയറി അതിലെ വിവരങ്ങള്‍ ഉടമകള്‍ക്ക് ലഭിക്കാത്ത രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്യുകയാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി. വിവരങ്ങള്‍ തിരിച്ച് ലഭ്യമാക്കുന്നതിനുള്ള ഡീക്രിപ്ഷന്‍ കോഡ് നല്‍കുന്നതിന് പകരമായാണ് സംഘം പണം ആവശ്യപ്പെടുക. ഈ രീതിയില്‍ ഇതിനകം 20 കോടി യൂറോ ആവശ്യപ്പെട്ടതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
അതിനിടെ ഒാൺലൈൻ ഷോപ്പിങ് നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെക്യൂരിറ്റി വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യക്തമായി അറിയാത്ത ഷോപ്പിങ് വെബ്സൈറ്റിലൂടെ പണമയച്ച് സാധനങ്ങൾക്ക് ഒാർഡർ ചെയ്ത് പണം നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാന നിർദേശം. പൊതു വൈഫൈ കണക്ഷൻ ഉപയോഗിച്ച് ഇത്തരം ഇടപാട് നടത്തരുത്. അറിയപ്പെടാത്ത വെബ്സൈറ്റുകൾക്ക് വൻതുക അയക്കരുത്.
വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം, സംശയം തോന്നുന്ന രീതിയിൽ അതിശയിപ്പിക്കുന്ന ഒാഫറുകളുമായി എത്തുന്ന സൈറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. സമീപകാലത്ത് ഇത്തരം തട്ടിപ്പുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സൈബർ ക്രൈം വിഭാഗം ജാഗ്രത നിർദേശം നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല