1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2012

ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്കു കടന്ന ഇന്നലെ ആശുപത്രിയുടെ പ്രധാന കവാടത്തിലെ ഉപരോധത്തിനിടെ ഒരു ഡോക്ടറുടെ കാര്‍ സമരക്കാര്‍ക്ക് നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. തുടര്‍ന്നു പരിസരത്ത് ഇതിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കാര്‍ ഓടിച്ച ഡോക്ടര്‍ മദ്യപിച്ചിരുന്നതായി കണ്െടത്തിയതായി പനങ്ങാട് എസ്ഐ എ.ബി. വിപിന്‍ പറഞ്ഞു.

മദ്യപിച്ചു വാഹനമോടിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും ഡോക്ടര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഡോക്ടര്‍ക്കു പോകുന്നതിനു പോലീസ് വഴി ഒരുക്കിയതാണ്. കാറില്‍നിന്ന് അദ്ദേഹം എന്തോ സമരക്കാരെ നോക്കി തെറി വിളിച്ചു പറയുകയും ചെയ്തു. ഇതും പ്രകോപനത്തിനു കാരണമായതെന്നും എസ്ഐ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു സമരക്കാര്‍ കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു എന്ന് ആരോപണമുണ്ട്.

രോഗിക്ക് അടിയന്തര പരിചരണം ആവശ്യമായതിനാലാണു കാറില്‍ അകത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ചത്. സമരക്കാര്‍ മുന്നിലെത്തിയപ്പോള്‍ കാര്‍ വെട്ടിച്ച സമയത്ത് അവരെ തട്ടിയതാകാമെന്ന് ആശുപത്രി അധികൃതര്‍ വാദിക്കുന്നു. അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന ആരോപണം ശരിയല്ല. എപ്പിലെപ്സി രോഗത്തിന് അദ്ദേഹം മരുന്നുകഴിക്കുന്നുണ്ട്. സമരക്കാര്‍ മുന്നിലേക്കെത്തിയപ്പോള്‍ ഉണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിനു വിറയലുണ്ടായത് എന്നും മാനേജ്മെന്റ് വ്യാഖ്യാനിക്കുകയും ചെയ്തു.

എന്നാല്‍, സമാധാനപരമായി സമരം ചെയ്തിരുന്ന തങ്ങള്‍ക്കു നേരെ ഡോക്ടര്‍ കാര്‍ ഓടിച്ചുകൊണ്ടുവരികയായിരുന്നുവെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി. സംഭവം സംബന്ധിച്ചു സമരക്കാര്‍ പനങ്ങാട് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. എന്തായാലും സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സമരക്കാര്‍ക്ക്‌ നേരെ ആക്രമങ്ങള്‍ കൂടി ആരംഭിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നേഴ്സുമാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.