1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012


നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലണ്ടന്‍ ലോകത്തിന് കാഴ്ചവച്ചത് വിസ്മയങ്ങളുടെ ഒരു രാവ്. ഒസ്‌കാര്‍ ജേതാവ് ഡാനി ബോയല്‍ ഒരുക്കിയ അത്ഭുത ദ്വീപില്‍ നിന്നുകൊണ്ട് ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തതായി എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തുടക്കമായി. ഏഴ് യുവ അത്‌ലറ്റുകള്‍ ചേര്‍ന്ന് ഒളിമ്പിക്‌സ് ദീപം തെളിയിച്ചതോടെ ലോകം മുഴുവന്‍ ഒരൊറ്റ മനസ്സോടെ ലണ്ടനിലേക്ക്

27 മില്യണ്‍ പൗണ്ട് മുട്ക്കി ഡാനിബോയല്‍ സംവിധാനം ചെയ്ത ഓപ്പണിങ്ങ് സെറിമണി തന്നെയായിരുന്നു ലോകത്തെ കാത്തിരുന്ന വിസ്മയം. ബ്രിട്ടന്റെ പരമ്പരാഗത ഗ്രാമീണ സൗന്ദര്യവും വ്യവസായ വിപ്ലവും എല്ലാം സംയോജിപ്പിച്ചുകൊണ്ടുളള ഒരു ദൃശ്യാവിഷ്‌കാരമായിരുന്നു ബോയല്‍ ഒരുക്കിയത്. ഒപ്പം ബ്രിട്ടന്റെ ചരിത്രം വിളിച്ചോതുന്ന മൂന്ന് മണിക്കൂര്‍ നീണ്ട അവിസ്മരണീയമായ ചടങ്ങുകളും. 120 രാഷ്ട്രങ്ങളില്‍ നിന്നുളള നേതാക്കളുള്‍പ്പെടെ 80,000 ആളുകള്‍ ചടങ്ങിന് നേരിട്ട് സാക്ഷികളായി. 100 കോടിയാളുകള്‍ ചടങ്ങിന് ടിവിയില്‍ സാക്ഷ്യം വഹിച്ചു. ചടങ്ങുകള്‍ ഗംഭീരമായിരുന്നുവെന്നാണ് വിമര്‍ശകരുടെ പോലും അഭിപ്രായം.

ലണ്ടന്‍ സമയം രാത്രി 8.12 നായിരുന്നു ചടങ്ങുകളുടെ തുടക്കം. ടൂര്‍ഡേ സൈക്ലിംഗില്‍ മെഡല്‍ നേടിയ ആദ്യ ബ്രട്ടീഷ് താരമായ ബ്രാഡി വിഗ്ഗിന്‍സിന്റെ മണി മുഴക്കത്തോടെ ്പ്രൗഡഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കമായി. തൊട്ടുപിന്നാലെ ഡാനിബോയല്‍ ഒരുക്കിയ അത്ഭുത ഗ്രാമം കാണികളെ തേടിയെത്തി. ചെമ്മരിയാടും കുതിരകളും മനുഷ്യരുമടങ്ങിയ പരമ്പരാഗതമായ ഗ്രാമം. വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ നാടകം ദി ടെമ്പസ്റ്റിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു ബോയല്‍ ഒരുക്കിയത്. തൊട്ടുപിന്നാലെ ബ്രിട്ടനിലെ വ്യവസായ വളര്‍ച്ചയുടെ ദൃശ്യാവിഷ്‌കാരവും നടന്നു.

അതീവ നാടകീയതയോടെയാണ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തിനായി എലിസബത്ത് രാജ്ഞി വേദിയിലെത്തിയതും. തുടര്‍ന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജാക്വിസ് റൊഗെ രാജ്ഞിയെ സ്വീകരിച്ച് ആനയിച്ചു. അപ്പോള്‍ വേദിയില്‍ ഒളിമ്പിക്‌സ് കാഹളം മുഴങ്ങി. ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിച്ചുകൊണ്ട് ബ്രട്ടീഷ് ദേശീയഗാനം മുഴങ്ങി. തൊ്്ട്ടുപിന്നാലെ കാണി്കളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കലാപരിപാടികള്‍ പിന്നാലെ വിവിധ രാഷ്ട്രങ്ങളുടെ താരങ്ങള്‍ അണിനിരന്ന് മാര്‍ച്ച് പാസ്റ്റ്. ജാക്വിസ് റാഗെയുടേയും ഒളിമ്പിക് സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയും ചേര്‍ന്ന് കാണികളെ അഭിസംബോധന ചെയ്തു. തുടര്‍ന്നായിരുന്നു ലോകത്തിന്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്തതായി അറിയിച്ചുകൊണ്ടുളള എലിസബത്ത് രാജ്ഞിയുടെ പ്രസംഗം.

ബ്രട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ പ്രകീര്‍ത്തി്ച്ചുകൊണ്ട് 900 നഴ്‌സുമാര്‍ പങ്കെടുത്ത നൃത്തപരിപാടിയായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം, 900 സ്‌കൂള്‍കുട്ടികള്‍ അണിനിരന്ന കലാപരിപാടികള്‍ വേറെയുമുണ്ടായിരുന്നു. ഇതിനിടയില്‍ ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിച്ചുകൊണ്ട് പോള്‍ മക്കാര്‍ത്തിനിയുടെ സംഗീതവും മുഴങ്ങി. തുടര്‍ന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍, ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് ഒളിമ്പിക്‌സ് പതാക വേദിയിലെത്തിച്ചു. ഒളിമ്പിക് പ്രതിജ്ഞക്ക് ശേഷമായിരുന്നു അത്ഭുതങ്ങളുടെ വരവ്. തേംസ് നദിയുടെ ഓളങ്ങളിലൂടെ രാജകീയ പ്രൗഡിയുളള നൗകയില്‍ ഒളിമ്പിക്‌സ് ദീപശിഖയുമായി ഫുട്‌ബോള്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാം കടന്നുവന്നു. ബെ്ക്കാമില്‍ നിന്ന് ദീപശിഖ അഞ്ച് തവണ ഒളിമ്പിക്‌സില്‍ തുഴച്ചില്‍ ചാമ്പ്യനായിരുന്ന സ്റ്റീവ് റെഡ്‌ഗ്രേവ് ഏറ്റുവാങ്ങി. തുടര്‍ന്ന് റെഡ്‌ഗ്രേവില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയ ഏഴ് യുവതാരങ്ങള്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം തെളിയിച്ചു. മനുഷ്യന്റെ കായികമികവിനെ അളക്കുന്ന പതിനേഴ് നാളുകള്‍ ഈ ദീപം ഒളിമ്പിക് ഗ്രാമത്തില്‍ പ്രഭമങ്ങാതെ കത്തി നില്‍ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.