1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടന്നുവരുന്ന പൊതു ജനസംഖ്യാ സെന്‍സസ് പ്രക്രിയയുമായി സഹകരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി അധികൃതര്‍. സെന്‍സസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമായും നല്‍കണം. അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാവേണ്ടിവരുമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സ് വക്താവ് മഹമ്മദ് അല്‍ ദുഖൈനി വ്യക്തമാക്കി.

സെന്‍സസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കല്‍ നിര്‍ബന്ധമാണോ എന്ന രീതിയില്‍ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് വക്താവിന്റെ വിശദീകരണം. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരിക്കുകയോ മനഃപൂര്‍വം വ്യാജ വിവരങ്ങള്‍ നല്‍കുകയോ സെന്‍സസ് നടപടികള്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ അവരില്‍ നിന്ന് പിഴ ഈടാക്കാന്‍ രാജ്യത്തെ ജനറല്‍ സ്റ്റാറ്റിസ്റ്റ്ക്സ് നിയമം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സിന് അധികാരം നല്‍കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ 500 റിയാല്‍ പിഴ നല്‍കേണ്ടിവരും. ആവര്‍ത്തിച്ചാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ നല്‍കാതിരിക്കുക, അവരെ ഭീഷണിപ്പെടുത്തുക, ആക്രമിക്കുക എന്നിവ സംഭവിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്‍സസ് എടുക്കാനെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് സഹകരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ അവകാശമില്ല. മേഖലാ സൂപ്പര്‍വൈസറില്‍ നിന്ന് ഇതിന് അനുമതി നേടണം. അതിന് ശേഷം മാത്രമേ പിഴ ഈടാക്കാവൂ. ആദ്യം വീട്ടുകാരെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും വേണം. തുടര്‍ന്ന് സര്‍വേ നടപടികളുമായി സഹകരിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിട്ടും പിന്തിരിഞ്ഞു നില്‍ക്കുന്നവര്‍ക്കായിരിക്കും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ വ്യവസ്ഥകള്‍ ബാധകമാവുകയെന്നും അദ്ദേഹം അറിയിച്ചു.

സെന്‍സസിന് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സമൂഹത്തിന്റെ ഉയര്‍ന്ന രീതിയിലുള്ള അവഭോധമാണ് ഇതിന് കാരണമെന്നും അദ്ദേഹം വിലയിരുത്തി. നാമമാത്രമായ കേസുകള്‍ മാത്രമേ സെന്‍സസുമായി സഹകരിക്കാത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സെന്‍സസുമായി സഹകരിക്കുകയെന്നത് ദേശീയ ഉത്തരവാദിത്തമാണ്. രാജ്യപുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ ആസൂത്രണങ്ങള്‍ നടത്താനും സെന്‍സസ് വഴിയുള്ള അടിസ്ഥാന വിവര ശേഖരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

എന്യൂമറേറ്റര്‍മാരുടെ സഹായമില്ലാതെ സെന്‍സസ് വിവരങ്ങള്‍ ഓണ്‍ലൈനായി സ്വന്തം നിലയ്ക്ക് നല്‍കാമെന്നും അല്‍ ദുഖൈനി അറിയിച്ചു. സെല്‍ എന്യൂമറേഷന്‍ വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എഎളുപ്പത്തില്‍ സെന്‍സസ് വിവരങ്ങള്‍ നല്‍കാം. സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് എവിടെ വെച്ചും ഇതില്‍ പങ്കാളികളാവാം. സൗദി സെന്‍സസ് 2022 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ൗെൃ്‌ല്യ.മൌറശരലിൗെ.െമെ/ലി എന്ന ലിങ്ക് വഴിയാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി സെന്‍സസില്‍ പങ്കെടുക്കാനുള്ള അവസരം മെയ് 25 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

മെയ് 12നാണ് സെല്‍ എന്യൂമറേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. എന്യൂമറേറ്റര്‍മാര്‍ ഫീല്‍ഡ് വിസിറ്റിന് എത്തുന്നതിന് മുമ്പ് തന്നെ ഇതിലൂടെ സെന്‍സസ് വിവരങ്ങള്‍ നല്‍കാം. ഓണ്‍ലൈനായി എല്ലാ വിവരങ്ങളും ഒന്നിച്ചു നല്‍കണമെന്നില്ല. പല സമയങ്ങളിലായി അവ പൂര്‍ത്തീകരിക്കാം. അറബി അല്ലാത്ത ഭാഷകളിലും ഓണ്‍ലൈന്‍ സേവനം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. വിവിധ ഷോപ്പിംഗ് സെന്ററുകളിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. സംശയ നിവാരണത്തിന് ഇവിടെ ഉദ്യോഗസ്ഥരുടെ സഹായവും സജ്ജീകരിച്ചിട്ടുണ്ട്.

സൗദിയില്‍ അഞ്ചാമത്തെ സെന്‍സസാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2010ലാണ് ഇതിനു മുമ്പ് ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് രാജ്യത്ത് നടന്നത്. 2010ലെ സെന്‍സസ് പ്രകാരം 27,136,977 ആയിരുന്നു സൗദിയിലെ ജനസംഖ്യ. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ജനസംഖ്യയുടെ കാര്യത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഡിസംബര്‍ 31നു മുമ്പായി സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വനിതാ എന്യൂമറേറ്റര്‍മാരെ സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചുവെന്നതും ഇത്തവണത്തെ സവിശേഷതയാണെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.