1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

യൂറോപ്യന്‍ യൂണിയന്റെ ഹരിതോര്‍ജ പദ്ധതിയുടെ ഭാഗമായി കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമത്തിനെതിരെ ചൈന. വിമാന എഞ്ചിനുകളില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ വിവിധ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കു കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്. എന്നാല്‍ പദ്ധതിയനുസരിച്ച് യൂറോപ്യന്‍ യൂണിയനു നികുതി നല്‍കേണ്ടന്ന നിലപാടിലാണ് ചൈന.

രാജ്യത്തെ വിമാനക്കമ്പനികള്‍ക്കു ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനു നികുതി നല്‍കുന്നതു വിലക്കിക്കൊണ്ടുളള നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ പദ്ധതിപ്രകാരം വിമാനക്കമ്പനികള്‍ നികുതിയായി നല്‍കേണ്ടിവരുന്ന തുക സ്വാഭാവികമായും യാത്രക്കാരുടെ ചുമലില്‍തന്നെ വന്നുവീഴും. ഈ സാഹചര്യത്തിലാണ് നികുതി നല്‍കുന്നതിനു ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്.

കാര്‍ബണ്‍ നികുതിയുടെ പേരില്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കരുതെന്നും ചൈനീസ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലുമൊരു വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ കമ്പനികള്‍ക്കു ജനുവരി ഒന്നു മുതലാണ് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്റെ നികുതി പദ്ധതിക്കെതിരെ അമേരിക്ക, ചൈന, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്റെ പദ്ധതി അംഗീകരിച്ചാല്‍ രാജ്യത്തെ എയര്‍ലൈന്‍സുകള്‍ക്കു പ്രതിവര്‍ഷം 12.40 കോടി ഡോളറിന്റെ അധികചെലവ് വരുമെന്ന് ചൈന വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.