1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2012

2011 തുടക്കത്തില്‍ റിലീസായ ചിത്രമാണ് ‘ട്രാഫിക്’. മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമ. ആ ചിത്രത്തില്‍ സിദ്ദാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിച്ചത് റഹ്‌മാനാണ്. വളരെ ശക്തമായ കഥാപാത്രം. റഹ്‌മാന്‍ ആ വേഷം ഗംഭീരമാക്കുകയും ചെയ്തു. ട്രാഫിക് വന്‍ വിജയമായി മാറി. ഇപ്പോള്‍ ആ സിനിമയ്ക്ക് തമിഴ്, ഹിന്ദി റീമേക്കുകള്‍ വരാന്‍ പോകുന്നു. എന്നാല്‍ സിനിമയില്‍ ഏറ്റവും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച റഹ്‌മാന്‍ ആ സിനിമയുടെ പേരില്‍ ദുഃഖിതനാണ്.

ട്രാഫിക് ഹിറ്റായപ്പോള്‍ ആ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും പരസ്യങ്ങളിലുമൊക്കെ മറ്റെല്ലാവരും നിറഞ്ഞുനിന്നപ്പോള്‍ റഹ്‌മാന്‍ അവഗണിക്കപ്പെട്ടു. പോസ്റ്ററുകളില്‍ റഹ്‌മാന്‍റെ ചിത്രം ഉണ്ടായിരുന്നില്ല. റഹ്‌മാന്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക.

“എനിക്കു ഡേറ്റ്‌ ഇല്ലാതിരുന്നിട്ടും ചെന്നെയില്‍വന്ന്‌ എന്‍റെ കാലും കൈയും പിടിച്ചാണു ട്രാഫിക്കിലേക്ക്‌ എന്‍റെ ഡേറ്റ്‌ വാങ്ങിയത്. എന്നാല്‍ പിന്നീടവര്‍ എന്നോടു നന്ദികേടാണു കാണിച്ചത്‌. അത്‌ എനിക്കേറ്റവും അധികം വിഷമം ഉണ്ടാക്കിയ സംഭവമാണ്. ട്രാഫിക്കില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും എന്‍റെ ഫോട്ടോ പോസ്‌റ്ററില്‍ ഒരിടത്തുപോലും ഉള്‍ക്കൊള്ളിച്ചില്ല. ഇതിനു പിന്നില്‍ ഒരു നടനാണു കളിച്ചതെന്ന്‌ എനിക്കറിയാം. ആ നടന്‍റെ പേരു ഞാന്‍ പറയുന്നില്ല. എനിക്കു പ്രാധാന്യം വരുന്നത്‌ ആ നടനു സഹിക്കാത്തതുകൊണ്ടായിരിക്കും അങ്ങനെ ചെയ്‌തത്‌.” – മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നു.

ഇക്കാര്യത്തില്‍ താന്‍ ചിത്രത്തിന്‍റെ സംവിധായകനായ രാജേഷ് പിള്ളയെ വിളിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് റഹ്‌മാന്‍ വ്യക്തമാക്കുന്നു. “പോസ്‌റ്ററിന്‍റെ കാര്യത്തിലൊക്കെ അന്തിമ തീരുമാനമെടുക്കുന്നതു സംവിധായകനാണ്‌. അയാള്‍ക്ക്‌ അങ്ങനെയൊന്നും കൈയൊഴിയാന്‍ പറ്റില്ല. ഈ അനുഭവം എന്നെ വല്ലാതെ തളര്‍ത്തി. ഇനി മലയാളത്തിലേക്ക്‌ ഇല്ലെന്നുവരെ ഞാന്‍ തീരുമാനമെടുത്തിരുന്നു.” – റഹ്‌മാന്‍ പറയുന്നു. ഇപ്പോള്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് റഹ്‌മാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.