1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

അപ്പച്ചന്‍ കണ്ണന്‍ചിറ

വാല്‍ത്സിങ്ങാം:നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും,അവിരാമം ആലപിച്ച മാതൃ ഭക്തി സ്‌തോത്രങ്ങളാലും,അഖണ്ട ജപമാല സമര്‍പ്പണത്താലും, ഭംഗിയോടും,ചിട്ടയോടും കൂടി അണി അണിയായി നിരന്ന തീര്‍ത്താടകരാലും,ആത്മീയ സമര്‍പ്പണത്തിന്റെ മൂര്‍ദ്ധന്യ അനുഭവം പകര്‍ന്ന തീര്‍ത്ഥാടന തിരുന്നാള്‍ ദിവ്യബലിയും ഒമ്പതാമത് വാല്‍ത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം എക്കാലത്തെയും അവിസ്മരണീയ പ്രഘോഷണോത്സവമായി.തീര്‍ത്ഥാടനത്തില്‍ മുഖ്യകാര്‍മ്മികരായി പങ്കെടുത്ത സിബിസിഐ വൈസ് പ്രസിഡണ്ടും തൃശ്ശൂര്‍ ആര്‍ച്ചു ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്ത് ,തീര്‍ത്ഥാടന മുഖ്യാതിതിയും, തക്കല രൂപതാദ്ധ്യക്ഷനുമായ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവും തങ്ങളുടെ സംയുക്ത ശുശ്രുഷകളിലൂടെ, മരിയന്‍ തീര്‍ത്ഥാടന യാത്രയും,സമര്‍പ്പണ തിരുന്നാള്‍ ദിവ്യബലിയും, തിരുന്നാള്‍ സന്ദേശവും അനുബന്ധ ശുശ്രുഷകളും ആത്മീയ വിരുന്നാക്കി.

പ്രവാസ ജീവിത യാത്രയിലും തങ്ങളുടെ സ്‌നേഹമയിയും, സംരക്ഷകയുമായ മാതാവിനെ ഹൃദയത്തില്‍ ദൃഡമായി ചേര്‍ത്തു നിറുത്തുവാനുള്ള അതിയായ വാഞ്ച വിളിച്ചോതിയ തീര്‍ത്ഥാടനത്തിനു ആന്‍ഡ്രൂസ് താഴത്ത് പിതാവ് നടത്തിയ പ്രാര്‍ത്ഥനാ ശുശ്രുഷയോടെ, ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ വെച്ച് ഭക്തി നിര്‍ഭരമായ തുടക്കമായി.വാല്‍ത്സിങ്ങാമിനു മാത്രമായിട്ടുള്ള ആംഗ്ലിക്കന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസ് ഏവര്‍ക്കും ഹാര്‍ദ്ധവമായ സ്വാഗതം അരുളി.

യു കെ, റോം,ജര്‍മ്മനി,ആസ്സാം,കേരളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ സീറോ മലബാര്‍ സഭയുടെ ആരാദ്ധ്യരായ വൈദികരും,സിസ്റ്റെഴ്‌സും വാല്‍ഷിങ്ങാം മാതാവിന്റെ രൂപം തോളില്‍ ഏന്തി നീങ്ങിയ ആതിതേയരായ ഹണ്ടിംങ്ഡന്‍ സെന്റ് അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മ്മക്കൊപ്പം ഏറ്റവും പിന്നിലായി അണി നിരന്നു.ശ്രവണ സുഖവും,താള ലയവും, ഇമ്പ രസവും നിറഞ്ഞ നോട്ടിങ്ങാം വാദ്യമേളവും,സ്വര്‍ണ്ണ കുരിശും,മുത്തുക്കുടകളും, കൊടികളും,പേപ്പല്‍ ഫ്‌ലാഗ്‌സും കൊണ്ട് വര്‍ണ്ണാഭമായ തീര്‍ത്ഥ യാത്രയില്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ കൂട്ടി ചേര്‍ത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി.തീര്‍ത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നപ്പോഴും അനൗന്‍സിയെഷന്‍ ചാപ്പലില്‍ നിന്നും പരശതം വിശ്വാസികള്‍ നടന്നു തുടങ്ങിയിട്ടില്ലാത്തത്ര മലയാളി മാത്രുഭക്തരാണ് വാത്സിങ്ങാമിനെ ആവേ മരിയാ സ്‌തോത്രങ്ങളിലൂടെ മുഖരിതമാക്കിയത്.

തീര്‍ത്ഥാടന സമാപനത്തില്‍ സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന വിശ്വാസി സമൂഹത്തിനു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു. മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് സമാപന ആശീര്‍വ്വാദം നല്‍കി.തുടര്‍ന്ന് കുട്ടികളുടെ അടിമ വെക്കലിനു ശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. സ്വാദിഷ്ടമായ ചൂടന്‍ നാടന്‍ ഭക്ഷണ സ്റ്റാളുകള്‍ നിന്നുള്ള ആഹാരം തീര്‍ത്ഥാടകര്‍ തീര്‍ത്തും ആസ്വദിച്ചു.

ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സ്ലിപ്പര്‍ ചാപ്പല്‍ റെക്ടര്‍ ഏവരെയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്തു. തീര്ത്ഥാടന മുഖ്യാതിഥിയായ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മീകത്വം വഹിച്ച ആഘോഷമായ സമൂഹ ബലിയില്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, തീര്‍ത്ഥാടന കോര്‍ഡിനേട്ടര്‍മാരായ ഫാ.മാത്യു ജോര്‍ജ്ജ്,ഫാ.ഫിലിഫ് പന്തംമാക്കല്‍, ഫാ.ടെറിന്‍ മുള്ളക്കര,ഫാ.സാജു മുല്ലശ്ശേരി, ഫാ.ടോമി ചിറക്കല്‍,ഫാ.ജോസ് ഉമ്പാവു മണവാളന്‍,ഫാ.തോമസ് അരീക്കാട്ട്(തലശ്ശേരി)ഫാ.ബിനോയി വര്‍ഗ്ഗീസ് (റോം),ഫാ.ടെബിന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ സഹകാര്‍മ്മീകരായി തിരുന്നാള്‍ കുര്‍ബ്ബാനയില്‍ പങ്കു ചേര്‍ന്നു.

ആര്‍ച്ചു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഏറെ ചിന്തോദ്ദീപകവും,കുടുംബ ജീവിതക്കാര്‍ക്ക് അനിവാര്യമായ ഉപദേശങ്ങളും തിരുന്നാള്‍ സന്ദേശത്തിലൂടെ പങ്കുവെച്ചു.ആന്‍ഡ്രൂസ് പിതാവ് നല്കിയ തിരുന്നാള്‍ സന്ദേശം മാതൃ ശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി.സ്വര്‍ഗ്ഗീയാത്മക സംഗീത മാധുര്യം സ്വര ധാരയായി ഒഴുക്കിയ ഗാന ശുശ്രുഷയിലൂടെ റെക്‌സും ടീമും,അക്ഷര സ്പുടത തികഞ്ഞ വായനാ ശുശ്രുഷകള്‍ എന്നിവ ദിവ്യബലിയില്‍ കൂടുതല്‍ തീക്ഷ്ണത പകര്‍ന്നു.

ശുശ്രുഷകല്‍ക്കൊടുവില്‍ ജോര്‍ജ്ജ് പിതാവ്തീര്‍ത്ഥാടനം ആത്മീയമായും, അനുഗ്രഹപരമായും,വന്‍ വിജമാക്കിയ ആതിതെയരായ ഹണ്ടിംങ്ടന്‍ സെന്റ് അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മ്മയെ അനുഗ്രഹിച്ചു ആശീര്‍വ്വാദം നല്കി.താഴത്ത് പിതാവ് നോര്‍വിച്ച് സീറോ മലബാര്‍ കമ്മ്യുനിട്ടിയെ അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരായി വെഞ്ചരിച്ച തിരി നല്കിയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്തിച്ചും, ആശീര്‍വ്വദിച്ചു വാഴിച്ചു.

ഹണ്ടിങ്ടന്‍ചെറിയ സമൂഹത്തിന്റെ വലിയ സംഘാടകത്വം വിളിച്ചോതിയ തീര്‍ത്ഥാടനം.

ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീര്‍ത്ഥാടനത്തെ എക്കാലത്തെക്കാളും കൂടുതല്‍ അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തെ അക്ഷീണ പ്രവര്‍ത്തനങ്ങളും, പ്രാര്‍ത്തനകളും യഥാര്‍ത്ഥ വിജയമാക്കുവാന്‍ കഴിയുകയും ചെയ്ത ഈ കൊച്ചു സമൂഹം തീര്ത്ഥാടന വേദിയില്‍ ഏറെ പ്രശംശിക്കപ്പെട്ടു. ഹണ്ടിംങ്ഡന് കൂട്ടായ്മ്മ തങ്ങളുടെ ഒത്തൊരുമയും, അതിന്റെ ശക്തിയും വിളിച്ചോതിയ തീര്‍ത്ഥാടനത്തില്‍ ഏവര്‍ക്കും മരിയന്‍ സ്‌തോത്രവും,വാല്‍ത്സിങ്ങാം അത്ഭുത ചരിത്രവും അടങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും, പ്രാഥമിക ആവശ്യങ്ങള്‍ക്കും, ഭക്ഷണത്തിനും ഒരുക്കങ്ങള്‍ ഭംഗിയായി നടത്തുകയും,പാര്‍ക്കിങ്ങ്, ട്രാഫിക് എന്നിവയില്‍ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാതീതമായി അണി നിരത്തി നടത്തിയ തീര്‍ത്ഥാടനം കൂടുതല്‍ ആകര്‍ഷകമാക്കി. തീര്‍ത്ഥാടനം വര്‍ണ്ണാഭമാക്കുവാന്‍ ഒരുക്കിയ അധിക മുത്തുക്കുടകളും, കൊടികളും,പേപ്പല്‍ ഫ്‌ലാഗുകളും മരിയോത്സവത്തിനു നിറം പകര്‍ന്നു.ജെനി,ലീഡോ,ജീജോ തുടങ്ങി എല്ലാ സെന്റ് അല്‍ഫോന്‍സാ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച കഴിഞ്ഞ ഒരു വര്‍ഷത്തെ നീണ്ട അശ്രാന്ത പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിത് അനുഗ്രഹമാവട്ടെയെന്നാണ് എല്ലാ തീര്‍ത്താടകരുടെയും പ്രാര്‍ത്ഥന.

‘ ജീവിത തീര്‍ത്ഥാടന പാതയില്‍ ത്യാഗവും,സഹനവും പരമ വിജയത്തിന് അനിവാര്യം’ മാര്‍ ആന്‍ഡ്രൂസ്

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തെപ്പെടുന്ന ഏറ്റവും വലിയ ആഘോഷമായ വാല്‍സിങ്ങം തീര്‍ത്ഥാടനത്തിന്റെ ഒമ്പതാമത് മരിയോത്സവത്തില്‍ ആര്‍ച്ചു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഏറെ ചിന്തോദ്ദീപകവും, കുടുംബ ജീവിതക്കാര്‍ക്ക് അനിവാര്യവുമായ ഉപദേശങ്ങളും തിരുന്നാള്‍ സന്ദേശത്തിലൂടെ പങ്കുവെച്ചു.ആന്‍ഡ്രൂസ് പിതാവ് നല്കിയ തിരുന്നാള്‍ സന്ദേശം മാതൃ ശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി.കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയും ആയ അമ്മയെ ഭവനത്തില്‍ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.ജീവിതമെന്ന തീര്‍ത്ഥാടനത്തില്‍ സഹനങ്ങളും,ത്യാഗവും,സമര്‍പ്പണവും അനിവാര്യമാണെന്നും സ്വര്‍ഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാന്‍ കഴിയൂ.എളിമയുടെയും,സഹനത്തിന്റെയും,സഹായത്തിന്റെയും,കരുണയുടെയും,സ്‌നേഹത്തിന്റെയും ആദ്യന്തിക ശക്തിയായ മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ പ്രാപ്യമാകട്ടെയെന്നും താഴത്ത് പിതാവ് ആശംശിച്ചു.പരിശുദ്ധ മാര്‍പ്പാപ്പ കുടുംബ ഭദ്രതയെ ആകുലതയോടെ നോക്കി കാണുമ്പോള്‍ അതിന്റെ അതീവ ഗൌരവം നാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവണം എന്നും സ്വയം പരിചിന്തനം നടത്തണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.