സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6387 പേര്‍ക്ക് കൂടി കൊവിഡ്. 170 പേരാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ മരണപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154,181 ആയി. മരണസംഖ്യ 4,373 ആയി ഉയരുകയും ചെയ്തു. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
64,425 പേര്‍ക്ക് അസുഖം ഭേദമായി. 83004 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 21 ന് ശേഷം തുടര്‍ച്ചയായ എല്ലാ ദിവസങ്ങളിലും 6000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍. ലോകത്ത് കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രം 50000ത്തിലധികം കൊവിഡ് കേസുകളാണ് ഉള്ളത്.
അതിനിടെ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും യെദിയൂരപ്പ അറിയിച്ചു. അമ്പലങ്ങളും മുസ്‍ലിം- ക്രിസ്ത്യന്‍ പള്ളികളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക മുഖ്യമന്ത്രി കേന്ദ്രത്തിന്‍റെ അനുമതി തേടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല