സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ജിഡിആർഎഫ്എ (ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു.
ഇങ്ങനെ അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. താമസ നിയമങ്ങൾ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ദുബായ് പൊലീസും ചൂണ്ടിക്കാട്ടുന്നു.
മറ്റ് വകുപ്പുകളുമായി ചേർന്ന് ദുബായിൽ ഇതിനെതിരെ വ്യാപക റെയ്ഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ 31 വരെയാണ് വീസ കാലാവധി കഴിഞ്ഞവർക്കും മറ്റ് അനധികൃത താമസക്കാർക്കും മാപ്പ് നേടി രാജ്യം വിടാനുള്ള സമയപരിധി.
തൊഴിലാളികൾക്ക് പരാതിപ്പെടാം ടോൾഫ്രീ # 80060
തൊഴിൽ തർക്കമുള്ളവർക്കു പരാതിപ്പെടാൻ വിളിക്കാം ടോൾ ഫ്രീ നമ്പർ 80060. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇതിൽ 20 ഭാഷകളിൽ സംസാരിക്കാനാകും. അനധികൃത താമസക്കാരെക്കുറിച്ചും ഇതിൽ വിവരം നൽകാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല