1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായി തെരച്ചില്‍. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ വനിതാ എസ്പിയുടെ കീഴില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. നൂഹ് പൊലീസ് സൂപ്രണ്ട് നസ്‌നീന്‍ ഭാസിന്റെ നേത്വത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ആശുപ്രത്രിയിലെത്തിയ നസ്‌നീന്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതികളുടെ ഫോണ്‍ നമ്പര്‍ ലഭ്യമായിട്ടു പോലും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ പരാജയമെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ വിമര്‍ശിച്ചു. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ദേശീയ വനിതാ കമീഷന്‍ ഹരിയാന ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. സിബിഎസ്‌സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 19 കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തത്.

ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. റെവാഡി ജില്ലയിലെ കോസ്ലി സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

സമീപ ജില്ലയായ മഹേന്ദ്രഗഡില്‍ എത്തിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി. മയക്ക് മരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. സംഘത്തില്‍ നാല് പേരുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പങ്കജ്, മനീഷ്, നിഷു എന്നീ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.