സ്വന്തം ലേഖകൻ: ഹൃദായാഘാതം മൂലം ആരോഗ്യ സ്ഥിതി മോശമായ നടി മോളികണ്ണമാലിയെ സഹായിക്കാന്‍ മമ്മൂട്ടി. മോളി കണ്ണമാലിയുടെ സാഹചര്യം കണ്ടതിനെ തുടര്‍ന്ന് സഹായവുമായി എത്തുകയായിരുന്നു മമ്മൂട്ടി. അറ്റാക്ക് കഴിഞ്ഞ മോളിയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ മോളിയുടെ അവസ്ഥ കണ്ടറിഞ്ഞ ശേഷമാണ് മമ്മൂട്ടിയുടെ സഹായമെത്തുന്നത്.
രണ്ട് അറ്റാക്ക് കഴിഞ്ഞിട്ടുണ്ട് മോളിക്ക്. തുടര്‍ചികിത്സയ്ക്ക് പണമില്ലാതിരുന്ന സാഹചര്യത്തിലാണ് സഹായവുമായി മമ്മൂട്ടി എത്തുന്നതെന്ന് മോളിയുടെ മകന്‍ പറഞ്ഞു. മോളിക്ക് അടിയന്തിരമായി ഓപ്പറേഷന്‍ ആവശ്യമായിരുന്നു. എന്നാല്‍ കടം കാരണം ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാരുന്നു.
ഓപ്പറേഷനുള്ള സൗകര്യം തിരുവനന്തപുരത്ത് ഒരുക്കാമെന്നും മോളിയെ അങ്ങോട്ടെത്തിക്കാനുള്ള സൗകര്യം ഒരുക്കാമെന്നും മമ്മൂട്ടി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മകന്‍ പറഞ്ഞു. ചികിത്സാ ചെലവ് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പലരും വിവരം വിളിച്ചന്വേഷിച്ചിരുന്നുവെങ്കിലും സഹായിക്കുന്ന വിവരമൊന്നും പറഞ്ഞിരുന്നില്ല.
സമൂഹ മാധ്യമത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിയുടെ വീട്ടിലെത്തി ഫേസ്ബുക്ക് ലൈവിലൂടെ അവരെ സഹായിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ ബിനീഷ് ബാസ്റ്റിൻ പങ്കുവച്ച വിഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചപ്പോൾ ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വിഡിയോയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല