സ്വന്തം ലേഖകൻ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) വാടക സൈക്കിളിൽ ഇനി നഗരം ചുറ്റാം. സ്വകാര്യ ടാക്സി സേവന ദാതാക്കളായ ‘കരീ’മുമായി ചേർന്ന് ആർ.ടി.എ നടപ്പാക്കുന്ന പദ്ധതിക്ക് ജുമേറ ലേക് ടവർ സ്റ്റേഷനിൽ തുടക്കമായി. കരീം ബൈക്ക് എന്ന ആപ് വഴി ബുക്ക് ചെയ്താൽ സൈക്കിൾ സവാരി നടത്താം.
ആദ്യഘട്ടത്തിൽ 78 കേന്ദ്രങ്ങളിലായി 780 സൈക്കിളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ 175 സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഇതോടെ 1750 സൈക്കിളുകൾ നിരത്തിലിറങ്ങും. അഞ്ചുവർഷത്തിനുള്ളിൽ 350 സ്റ്റേഷനുകളിലായി 3500 സൈക്കിളുകൾ എത്തിക്കുകയാണ് ലക്ഷ്യം.
ദുബൈ മറീന, ജുമൈറ ബീച്ച് റോഡ്, ജുമൈറ ലേക് ടവേഴ്സ്, ബർഷ ഹെയ്റ്റ്സ്, ദുബൈ വാട്ടർ കനാൽ, മീഡിയ സിറ്റി, ഡൗൺടൗൺ, അൽ ഖുദ്റ, അൽ കറാമ, അൽ മൻകൂൽ തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിൾ സേവനം ലഭ്യമാകും. പ്രധാന മെട്രോ സ്റ്റേഷനുകളിലും സൈക്കിൾ ലഭിക്കും. തിരക്കുള്ള സ്ഥലങ്ങളിൽ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. 15 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സൈക്കിൾ ഉപയോഗിക്കാൻ അനുവാദം നൽകൂ.
നിലവിൽ 425 കിലോമീറ്റർ സൈക്കിൾ പാത ദുബൈയിലുണ്ട്. 2023ഒാടെ 647 കിലോമീറ്ററായി ഉയരും. ഹെൽമറ്റ്, റിഫ്ലക്ടീവ് ലൈറ്റ് എന്നിവ നിർബന്ധമാണ്. ഇതോടെ, ദുബൈക്കാരുടെ യാത്രയിലെ അവിഭാജ്യ ഘടകമായി സൈക്കിൾ മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇന്ധന ലാഭം, വ്യായാമം, മലിനീകരണ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ സൈക്കിളിെൻറ വരവോടെ പുരോഗതി ഉണ്ടാകും. ഉദ്ഘാടന ചടങ്ങിൽ ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ, കരീം സി.ഇ.ഒ മദസ്സിർ ശൈഖ, ദുബൈ മൾട്ടി കൊമേഡിറ്റീസ് സെൻറർ എക്സിക്യൂട്ടിവ് ചെയർമാൻ അഹ്മദ് ബിൻ സുലൈം എന്നിവർ പെങ്കടുത്തു.
സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന കരീം ബൈക്ക് ആപ് വഴിയാണ് സൈക്കിൾ ബുക്ക് ചെയ്യേണ്ടത്. ഫോൺവഴി പണം അടക്കുന്നതോടെ ക്യൂ.ആർ കോഡ് ലഭിക്കും. സൈക്കിളിനടുത്തെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാൾ ലഭിക്കുന്ന അഞ്ചക്ക നമ്പർ അടിച്ചുകൊടുത്താൽ സൈക്കിൾ അൺലോക്കാവും.
ഒരു ദിവസത്തേക്ക് 20 ദിർഹമാണ് ചാർജ്. ആഴ്ചയിൽ 50 ദിർഹം, മാസം 75 ദിർഹം, വർഷം 420 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഒരു സ്റ്റേഷനിൽ നിന്നെടുക്കുന്ന ബൈക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ തിരിച്ചേൽപിച്ചാലും മതി. സൈക്കിൾ ഉപഭോക്താക്കൾ എവിടെയൊക്കെ പോകുന്നുണ്ടെന്ന വിവരം ജി.പി.എസ് വഴി കൃത്യമായി കരീമിന് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല