സ്വന്തം ലേഖകന്‍: അഴിമതി വിരുദ്ധ വേട്ടയ്ക്കിടെ വീട്ടുതടങ്കിലിലായ സൗദി കോടീശ്വരന്മാര്‍ക്ക് ക്രൂര മര്‍ദ്ദനം ഏറ്റതായി വെളിപ്പെടുത്തല്‍ ലക്ഷ്യം സ്വത്തുക്കളും പണവും പിടിച്ചെടുക്കല്‍. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടങ്കലിലാക്കിയവരില്‍ നിന്നും സ്വത്തുക്കളും പണവും പിടിച്ചെടുക്കാന്‍ സൗദി ഭരണകൂടം മര്‍ദ്ദനമഴിച്ചുവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തടങ്കലില്‍ മരണപ്പെട്ട സൗദി മേജര്‍ ജനറല്‍ അലി അല്‍ ഖഹ്ത്താനിയുടെ മരണം മര്‍ദ്ദനമേറ്റത് കൊണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഖഹ്ത്താനിയുടെ ശരീരത്തില്‍ ഷോക്കടിപ്പിച്ചതിനെ തുടര്‍ന്നുള്ള പൊള്ളലുകളും ചതവുകളുണ്ടായിരുന്നെന്നും കഴുത്ത് തിരിഞ്ഞ നിലയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ട വ്യക്തിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അബ്ദുള്ള രാജാവിന്റെ മകനായിരുന്ന തുര്‍ക്കി ബിന്‍ അബ്ദുള്ളയുടെ അനുയായി ആയിരുന്നു ഖഹ്ത്താനി. നവംബറില്‍ തടങ്കലിനിടെ ഹോട്ടലിന് സമീപത്തുള്ള ആശുപത്രിയില്‍ റേഡിയോളജിക്കല്‍ സ്‌കാനിങ്ങിനും മറ്റു പരിശോധനകള്‍ക്കുമായി പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് വീണ്ടും ചോദ്യം ചെയ്യാനെന്ന പേരില്‍ ഹോട്ടലിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇതിന് ശേഷം സൈനീകാശുപത്രിയില്‍ വെച്ച് ഖഹ്ത്താനി മരിച്ചെന്ന് വാര്‍ത്ത വരികയായിരുന്നു. ഖഹ്ത്താനിയുടെ മരണത്തില്‍ സൗദി സര്‍ക്കാര്‍ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഖഹ്ത്താനിയുടെ ചികിത്സ സംബന്ധിച്ച് പരാതി പറഞ്ഞ മിശാല്‍ ബിന്‍ അബ്ദുള്ളയെ റിറ്റസ് കാള്‍ട്ടണില്‍ അടച്ചിരുന്നു. റിറ്റ്‌സ് കാള്‍ട്ടണില്‍ താമസിപ്പിച്ചിരുന്ന 17 പേരെ മര്‍ദ്ദനമേറ്റതിനിടെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ പലര്‍ക്കും രക്ഷപ്പെടുന്നതിനായി പണത്തിന് പുറമെ കമ്പനി ഷെയറുകളും റിയല്‍എസ്റ്റേറ്റ് വസ്തുക്കളും എഴുതി നല്‍കേണ്ടി വന്നെന്നും ഇരകളായവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം അറസ്റ്റ് ചെയ്തവരെ മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് വാഷിംഗ്ടണിലെ സൗദി എംബസി പ്രതികരിച്ചു. 2017 നവംബറിലാണ് രാജകുടുംബാംഗങ്ങളടക്കം 380 പേരെ അഴിമതി വിരുദ്ധ നീക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ നിന്നും സ്വത്തുക്കള്‍ പിടിച്ചെടുത്തെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല