സ്വന്തം ലേഖകൻ: മുസ്‌ലിം വിശുദ്ധ നഗരമായ മക്കയിലെ പെണ്‍കുട്ടികളെകുറിച്ച് റാപ്‌സോംങ് തയ്യാറാക്കിയ സൗദി പെണ്‍കുട്ടി നേരെ അറസ്റ്റ് ഭീഷണി. അസയല്‍ സസ്ലേ എന്ന സൗദി പെണ്‍കുട്ടിയ്‌ക്കെതിരെയാണ് മക്ക അധികൃതര്‍ നടപടിയെടുക്കാനൊരുങ്ങുന്നത്.
മക്കയിലെ പെണ്‍കുട്ടികളെക്കുറിച്ച് പറയുന്ന റാപ് സോങ്ങിലാണ് അസയല്‍ സ്ലേ പാടി അഭിനയിച്ചത്. ‘ മറ്റു പെണ്‍കുട്ടികളോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട് എന്നാലും മക്കയിലെ പെണ്‍കുട്ടികള്‍ മധുരമിഠായികളാണ്,’ എന്നാണ് ഇവരുടെ റാപ് സോങിലെ ഒരു വരി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഒരു വിഭാഗം ഇത് സൗദി സ്ത്രീകളെ പ്രതിനിധീകരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം സൗദി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരില്‍ വീഡിയോയെ വിമര്‍ശിക്കുകയുമുണ്ടായി.
ഇതിന് പിന്നാലെയാണ് അസയല്‍ സ്ലേയെ അറസ്റ്റ് ചെയ്യാന്‍ മക്ക ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. മക്കയിലെ ആചാരങ്ങളെ അപമാനിക്കുന്നു എന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. വിഷയം വിവാദമായതിനു പിന്നാലെ അസയലിന്റെ ഈ പാട്ട് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു.
ഇതേ പറ്റി വലിയ തര്‍ക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. ആല്‍ബത്തില്‍ നഗ്‌നതാ പ്രദര്‍ശനമോ മോശമായ വാക്കുകളുടെ ഉപയോഗമോ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് അസയലിനെ അറസ്റ്റു ചെയ്യാന്‍ സാധിക്കുക എന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. സൗദി സര്‍ക്കാരിന്റെ സ്ത്രീകളോടുള്ള സമീപനത്തിന്റെ ഉദാഹരണമാണിതെന്നും വിമര്‍ശനമുയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല