സ്വന്തം ലേഖകന്‍: സിറിയന്‍ കുര്‍ദുകളെ തൊട്ടുകളിക്കരുതെന്ന് ട്രംപ്; ഭീഷണി വേണ്ടെന്ന് തുര്‍ക്കിയുടെ മറുപടി. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന സാഹചര്യം മുതലെടുത്ത് സിറിയയിലെ കുര്‍ദിഷ് സൈനികരെ ആക്രമിച്ചാല്‍ തുര്‍ക്കിക്കെതിരേ കടുത്ത സാന്പത്തിക ഉപരോധവും മറ്റു നടപടികളും ഉണ്ടാവുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത്.
ഐഎസിനെതിരേയുള്ള പോരാട്ടം വിജയിച്ച സാഹചര്യത്തില്‍ സിറിയയില്‍നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നു കഴിഞ്ഞ മാസമാണ് ട്രംപ് പ്രഖ്യാപിച്ചത്. രണ്ടായിരത്തോളം യുഎസ് സൈനികരാണ് ഇവിടെയുള്ളത്. കഴിഞ്ഞ!യാഴ്ച സൈനിക പിന്മാറ്റത്തിനു തുടക്കം കുറിച്ചു.
യുഎസ് സൈന്യം പിന്മാറുന്നതോടെ അവര്‍ക്കു സഹായം നല്‍കിയിരുന്ന സിറിയന്‍ കുര്‍ദ് പോരാളികളുടെ നില പരുങ്ങലിലായി. കുര്‍ദുകളെ ഭീകരരായി കണക്കാക്കുന്ന തുര്‍ക്കി ഏതുനിമിഷവും അവര്‍ക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടേക്കാമെന്നാണ് ആശങ്ക. 2015 ലാണ് യുഎസ് സൈന്യം കുര്‍ദുകള്‍ക്കു പരിശീലനം നല്‍കാന്‍ തുടങ്ങിയത്.
ട്രംപിന്റെ മുന്നറിയിപ്പ് തള്ളിയ അങ്കാറ ഭരണകൂടം ഭീകരര്‍ക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്നു പ്രതികരിച്ചു. ഭീകരസംഘടനയായ ഐഎസും സിറിയയിലെ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സും (വൈപിജി) തമ്മില്‍ വ്യത്യാസമില്ലെന്നാണു തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ വക്താവ് പ്രതികരിച്ചത്. യുദ്ധം ഭീകരര്‍ക്കെതിരെയാണെന്നും കുര്‍ദുകള്‍ക്കെതിരെ അല്ലെന്നും തുര്‍ക്കി വ്യക്തമാക്കി.
തുര്‍ക്കി ഭരണകൂടത്തിനെതിരെ ദശകങ്ങളായി വിഘടനവാദം ഉയര്‍ത്തി സായുധപോരാട്ടം നടത്തുന്ന കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)യുടെ ഭാഗമാണു സിറിയയിലെ വൈപിജി എന്നാണു തുര്‍ക്കിയുടെ നിലപാട്. ഉത്തര സിറിയയില്‍ ഐഎസിനെതിരായ യുദ്ധത്തില്‍ സഖ്യസേനയ്‌ക്കൊപ്പമായിരുന്നു കുര്‍ദ് പോരാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല