1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2015

സ്വന്തം ലേഖകന്‍: സൗദി സൈന്യവും ഹൗതി ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുന്ന യെമനില്‍ സൗദി വ്യോമസേന ബോംബിങ് ശക്തമാക്കി. ബോംബ് വര്‍ഷത്തെ തുടര്‍ന്ന് തല്‍സ്ഥാനമായ സനായില്‍ നിന്ന് പതിനായിരക്കണക്കിന് സാധാരണക്കാര്‍ പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെമെനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി ജിബൂത്തിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ യെമനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയായതോടെ എംബസി അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ ദൗത്യം ഏകോപിപ്പിച്ചിരുന്ന ജിബൂത്തിയിലേക്ക് എംബസി മാറ്റിയത്. ഓപ്പറേഷന്‍ റാഹത്ത് എന്നു പേരിട്ട ഒഴിപ്പിക്കല്‍ ദൗത്യത്തിലൂടെ വിവിധ വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ ഉള്‍പ്പെടെ 6668 പേരെയാണ് ഇന്ത്യ രക്ഷിച്ചത്.

സൗദി വ്യോമസേനയുടെ വ്യോമാക്രമണത്തില്‍ ഇന്നലെ മാത്രം 27 പേര്‍ കൊല്ലപ്പെട്ടു. ഹൗതി പോരാളികളുടെ ആയുധപ്പുരയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഫാജ് അത്തനിലെ ആയുധപ്പുരക്കു നേരെ സ്‌കഡ് മിസൈലുകള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും കേന്ദ്രത്തിന് അടുത്തുള്ള ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മാസം 26 നാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ഹൗതികള്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചത്. ഇതിനകം പതിനായിരക്കണക്കിന് യെമനികള്‍ക്ക് വീടും മറ്റു സ്വത്തുക്കളും നഷ്ടമായതായാണ് കണക്ക്. അതിനിടെ ഷിയാ വംശജരായ ഹൗതികളെ പിന്തുണച്ചും സൗദിയുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും ഇറാന്‍ പരസ്യമായി രംഗത്തെത്തിയത് മേഖലയിലെ സമാധാന ശ്രമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.