1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: ഭക്ഷണവും ഇന്ധനവും തീര്‍ന്നുതുടങ്ങി; മുനമ്പത്ത് നിന്നും പുറപ്പെട്ട സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി സൂചന. ബോട്ടില്‍ ശേഖരിച്ചുവെച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീര്‍ന്നു തുടങ്ങിയതാണ് ഇതിന് കാരണമാണെന്ന് പൊലീസ് കരുതുന്നു. സ്തീകളും കുട്ടികളുമടക്കം 230 പേരടങ്ങുന്ന സംഘം ന്യൂസിലന്‍ഡിലേക്കാണ് യാത്ര തിരിച്ചതെന്ന് വിവരം ലഭിച്ചിരുന്നു.

കൊച്ചിയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രയാസമായതിനാലാകണം ഇന്തോനേഷ്യന്‍ തീരം ലക്ഷ്യമാക്കാന്‍ കാരണമെന്ന് പൊലീസ് കരുതുന്നു. ഒരാഴ്ച മുമ്പാണ് മുനമ്പത്ത് നിന്നും സംഘം പുറപ്പെട്ടത്. ഇവര്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നു കഴിഞ്ഞു.

രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പത്തുനിന്ന് ബോട്ടില്‍ യാത്ര തിരിച്ചത് ആരുമറിയാതെയാകാന്‍ സാധ്യത ഇല്ലാത്തതിനാലാണിത്. കേരളത്തിന് പുറത്തു നിന്നുമെത്തിയവര്‍ മുനമ്പം, മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ ശ്രീകാന്തന്റെ വെങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഡല്‍ഹിയിലെ അംബേദ്കര്‍ കോളനി, ചെന്നൈ എന്നിവടങ്ങളില്‍നിന്നുള്ള ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് മുനമ്പം വഴി കടല്‍ കടന്നത്.

സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.

ശ്രീകാന്തന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്വിസ് ബാങ്ക് നിക്ഷേപരേഖകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറ് പാസ്‌പോര്‍ട്ടുകള്‍, ഒട്ടേറെ ബാങ്ക് പാസ് ബുക്കുകള്‍, ചെക്കുകള്‍, ആധാരങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിെവച്ചു. സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.