1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2011

ജീവിക്കണമെന്ന് ഉള്ളവരാണെങ്കില്‍ കിട്ടുന്ന എന്ത് ജോലിയും ചെയ്തു ജീവിക്കും. എന്നാല്‍ ബ്രിട്ടീഷുകാരന്റെ കഥ വളരെ കഷ്ടം തന്നെയാണ് ജോലിയുണ്ടായിട്ടും ചെയ്യാന്‍ മനസില്ലാത്തതാണത്രേ ബ്രിട്ടീഷുകാരെ തൊഴില്‍രഹിതരാക്കുന്നത്. ഇവരുടെ ഈ അലസത കാരണം കോളടിക്കുന്നത്‌ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉദാഹരണമായ് ലണ്ടനില്‍ ഒരു ക്ലീനിംഗ് ജോലിയും മഞ്ചസ്റ്ററിലെ ഒരു റെസ്റ്റോറണ്ടില്‍ പാച്ചകക്കാരനെയും ആവശ്യമുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ ബ്രിട്ടീഷുകാരായ ആരും തന്നെ ഇത്തരം ജോലികള്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല.

വര്‍ക്ക് ആന്‍ഡ്‌ പെന്‍ഷന്‍ മിനിസ്റ്റര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നോര്‍ത്ത്‌ ലണ്ടനിലെ ക്ലീനര്‍ ജോലിക്ക്‌ മണിക്കൂറിന്‌ 10 പൗണ്ടാണ്‌ പരസ്യപ്പെടുത്തിയിരുന്നത്‌. ആഴ്‌ചയില്‍ 25 മണിക്കൂര്‍ ജോലി. 234 അപേക്ഷകര്‍ വന്നതില്‍ 17 പേര്‍ മാത്രമായിരുന്നു ബ്രിട്ടീഷുകാര്‍. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ റുമേനിയക്കാരായിരുന്നു. നാല്‌ ഇന്ത്യക്കാരും അപേക്ഷിച്ചു. മൊത്തം 40 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കാനുണ്ടായിരുന്നു. മാഞ്ചെസ്റ്ററിലെ ഒരു പ്രധാന റെസ്റ്ററന്റില്‍ കിച്ചന്‍ പോര്‍ട്ടറായി അപേക്ഷ ക്ഷണിച്ചതിന്‌ 44 അപേക്ഷകരുണ്ടായിരുന്നു. ആഴ്‌ചയില്‍ 40 മണിക്കൂര്‍ ഉള്ള ഈ ജോലിക്ക്‌ മിനിമം ശമ്പളവും 10% എക്‌സ്‌ട്രായുമായിരുന്നു പറഞ്ഞിരുന്നത്‌. ബ്രിട്ടീഷുകാരായ അപേക്ഷകര്‍ 24. ഇന്ത്യക്കാരാരും അപേക്ഷിക്കാനുണ്ടായിരുന്നില്ല

നോര്‍താംപ്‌ടണിലെ ഒരു കഫേയില്‍ മിനിമം വേജസില്‍ ആഴ്‌ച്ചയില്‍ 40 മണിക്കൂര്‍ ജോലിക്കു ക്ഷണിച്ചതിന്‌ ഒരു ഇന്ത്യക്കാരനടക്കം 14 പേര്‍ അപേക്ഷിച്ചതില്‍ ബ്രിട്ടീഷുകാര്‍ ആറു പേര്‍ മാത്രം. ല്യുട്ടണിലെ ഒരു തിരക്കേറിയ ഡിപ്പോയില്‍ വെയര്‍ഹൗസ്‌ വര്‍ക്കറായി കഠിനാധ്വാനികളെ ക്ഷണിച്ചതില്‍ 28 പേരാണ്‌ അപേക്ഷകരായുണ്ടായിരുന്നത്‌. മണിക്കൂറിന്‌ 6.50 പൗണ്ടായിരുന്നു ശമ്പളം. ഒന്‍പതു ബ്രിട്ടീഷുകാര്‍ മാത്രം അപേക്ഷിച്ച ഈ തസ്‌തികയിലേക്ക്‌ നാല്‌ ഇന്ത്യക്കാരും അപേക്ഷിക്കാനുണ്ടായിരുന്നു. ബ്രൈറ്റണിലെ ഒരു കടല്‍ത്തീര ഗസ്റ്റ്‌ ഹൗസില്‍ ചേംബര്‍ മെയ്‌ഡ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിച്ച 21 പേരില്‍ എട്ടു പേര്‍ മാത്രം ബ്രിട്ടീഷുകാര്‍. മണിക്കൂറിന്‌ 6.50 പൗണ്ടായിരുന്നു പ്രതിഫലം പറഞ്ഞിരുന്നത്‌.

സതാംപ്‌ടണിലെ കെയര്‍ ഹോമില്‍ ഡേ കെയര്‍ അസിസ്റ്റന്റായി സ്ഥിര നിയമനത്തിന്‌ ക്ഷണിച്ചതിനാണ്‌ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷുകാരുണ്ടായിരുന്നത്‌. 24 അപേക്ഷകരില്‍ 21-ഉം ബ്രിട്ടീഷുകാര്‍. ബര്‍മിംഗ്‌ഹാമിലെ ഇന്‍ഡസ്‌ട്രിയല്‍ യൂണിറ്റില്‍ ഹാന്‍ഡിമാന്‍ തസ്‌തികയിലേക്ക്‌ 16 പേര്‍ അപേക്ഷിച്ചതില്‍ 10 ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഒരു ഇന്ത്യക്കാരനും. കെന്റിലെ ഒരു ഫ്രൂട്ട്‌ഫാമിലേക്ക്‌ മണിക്കൂറില്‍ ഏഴു പൗണ്ട്‌ ശമ്പളത്തില്‍ ലേബററായി ജോലിക്ക്‌ 16 അപേക്ഷകരില്‍ 14 പേര്‍ ബ്രിട്ടീഷുകാരായിരുന്നു. കേംബ്രിജ്‌ഷെയറിലെ ഒരു ഫാക്ടറിയില്‍ മീറ്റ്‌ പാക്കറായി അപേക്ഷ ക്ഷണിച്ചതില്‍ ഏഴുപേര്‍ അപേക്ഷ നല്‌കി. മൂന്നു പേര്‍ മാത്രമേ ബ്രിട്ടീഷുകാരുണ്ടായിരുന്നുള്ളൂ.

ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ എല്ലാ രാജ്യത്തു നിന്നുള്ളവരും തയാറാണെന്നാണ്‌ ഇതു കാണിക്കുന്നത്‌. ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വെല്‍ഫെയര്‍ സംവിധാനം ബ്രിട്ടീഷുകാരെ മടിയന്മാരാക്കിയെന്നാണ്‌ ഇതു കാണിക്കുന്നതെന്ന്‌ വര്‍ക്ക്‌ ആന്‍ഡ്‌ പെന്‍ഷന്‍സ്‌ സെക്രട്ടറി ഇയാന്‍ ഡങ്കന്‍ സ്‌മിത്ത്‌ നേരത്തേ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.