സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കേണ്ടതിനായി നിര്‍ദേശം പുറത്തിറക്കി യുഎഇ ആരോഗ്യ ആരോഗ്യ പ്രതിരോധ മന്ത്രാലയം. വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ള എല്ലാവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അഭ്യര്‍ഥിച്ചു. ഫൈസര്‍- ബയോടെക് വാക്‌സിന്‍ എടുത്ത 18 നും അതിനു മുകളിലുള്ള എല്ലാവരും രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.
സിനോഫാം വാക്‌സിന്‍ സ്വീകരിച്ച 16 നും മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവരും 50 വയസ്സിന് മുകളില്‍ ഉള്ളവരും രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതാണ്. സിനോഫാം വാക്‌സിന്‍ സ്വീകരിച്ച 16 നും അതിനു മുകളില്‍ പ്രായമുള്ള എല്ലാവരും രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണം. സ്പുട്‌നിക് വി വാക്‌സിന്‍ എടുത്ത 18 നും അതിന് മുകളില്‍ പ്രായമുള്ളവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. മറ്റു വാക്‌സിനുകള്‍ എടുത്ത വ്യക്തികള്‍ ഏത് തരം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നതിന് അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിക്കണം.
ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുഎഇ സര്‍ക്കാര്‍ ഇതുവരം 22,750,991 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, വാക്‌സിന്‍ സ്വീകരിക്കാത്ത യുഎഇ പൗരന്മാര്‍ക്ക് രാജ്യത്ത് നിന്ന് വിദേശയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 10 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് ദേശീയ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇളവുണ്ട്.
അതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ജനുവരി പത്തുമുതല്‍ നിര്‍ബന്ധമാക്കി. അബൂദബി അടിയന്തര ദുരന്തനിവാരണ കമ്മിറ്റിയും അബൂദബി ഡിപാര്‍ട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോര്‍ട്ടുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുന്നത്. ഈമാസം പത്തുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാവുന്നത്.
]അതേസമയം, ആരോഗ്യപരമായ പ്രശ്നമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുനല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ വിപുലപ്പെടുത്തുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. സര്‍ക്കാര്‍ ഓഫിസുകളിലെ സേവനദാതാക്കള്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും നിയമം ബാധകമാണ്.
ഓരോ ഏഴുദിവസം കൂടുമ്പോഴുമുള്ള പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള മുന്‍ നിര്‍ദേശങ്ങളും ഇവര്‍ പാലിക്കേണ്ടതാണ്. സന്ദര്‍ശകരും താല്‍ക്കാലിക ജീവനക്കാരും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
നിശ്ചിത ഇടവേളകളിലുള്ള പി.സി.ആര്‍ പരിശോധനയില്‍ വീഴ്ചവരുത്തുന്നവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ കളറായി മാറിയാല്‍ ഇവര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറുമാസം പിന്നിട്ട ഏവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല