1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2024

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്ക്‌ പ്രധാനമായും പറയാനുള്ളത് ജോലി സ്ഥലത്ത് വര്‍ധിച്ചു വരുന്ന ലൈംഗീക ഉപദ്രവങ്ങളെക്കുറിച്ചാണ്. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഞെട്ടിക്കുന്ന കണക്ക്. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.

നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് പലരും പെരുമാറുന്നത്. എന്‍എച്ച്എസ് സര്‍വേയില്‍ ആദ്യമായാണ് ലൈംഗീക അതിക്രമത്തെ പറ്റി ചോദ്യമുണ്ടായത്. 6,75,140 എന്‍ എച്ച് എസ് ജീവനക്കാരില്‍ 84,000 ഓളം പേര്‍ പറഞ്ഞത് കഴിഞ്ഞ വര്‍ഷം രോഗികളില്‍ നിന്നോ, അവരുടെ ബന്ധുക്കളില്‍ നിന്നോ മറ്റ് ജീവനക്കാരില്‍ നിന്നോ അത്തരത്തിലുള്ള അനുഭവം ഉണ്ടായി എന്നാണ്.

12 ല്‍ ഒരാള്‍ വീതം അതായത് 58,534 പേര്‍ പറഞ്ഞത് ചുരുങ്ങിയത് ഒരു തവണയെങ്കിലും അനാവശ്യമായ ലൈംഗിക ചുവയുള്ള പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ്. 26,000 പേര്‍ (3.8 ശതമാനം) പറഞ്ഞത് അത്തരത്തിലുള്ള പെരുമാറ്റം സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായി എന്നാണ്. ആംബുലന്‍സ് ജീവനക്കാര്‍ക്കാണ് ഇതുപോലുള്ള പെരുമാറ്റം കൂടുതലായി അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.

ഇവരില്‍ 26 ശതമാനം പേര്‍ പൊതുജനങ്ങളില്‍ നിന്നും കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായവരാണെങ്കില്‍ 9 ശതമാനം പേര്‍ പറയുന്നത് സഹപ്രവര്‍ത്തകരില്‍ നിന്നും അനാവശ്യ പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ്.

നഴ്‌സിംഗ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാരാണ് മറ്റൊരു വിഭാഗം. ഈ വിഭാഗത്തില്‍ പെട്ടവരില്‍ 17 ശതമാനം പേര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള നഴ്‌സുമാരിലും മിഡ്‌വൈഫുമാരിലും 11 ശതമാനം പേര്‍ക്കാണ് ലൈംഗിക പരാമര്‍ശങ്ങളെയോ അതിക്രമങ്ങളെയോ നേരിടേണ്ടി വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.