1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2015

സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ചുംബന സമത്തിന്റെ നായകരല്ല, കിസ്സ് ഓഫ് ലൗവിന്റെ ഔദ്യോഗിക വിശദീകരണം. രാഹുലും രശ്മിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ കിസ്സ് ഓഫ് ലവൗം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചുംബന സമരമുന്നേറ്റത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ നിലപാട് വിശദമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

2014 നവംബര്‍ രണ്ടിന് കൊച്ചിയില്‍ നടന്ന കിസ്സ് ഓഫ് ലവ് എന്ന സമരം ഏതെങ്കിലും ഒരു വ്യക്തിയുടെ വ്യക്തിപരമായ ആശയ പ്രകാശനമോ ഏതെങ്കിലും സമരനായകനെ പ്രതിഷ്ഠിക്കുന്ന ചടങ്ങോ ആയിരുന്നില്ല. മറിച്ചു കേരളസമൂഹം പലപ്പോഴും തുറന്നു ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന ലിംഗരാഷ്ട്രീയം പുതിയ ഒരു സമരമുറയിലൂടെ അവതരിപ്പിച്ചു കൊണ്ട് അത്തരം ചര്‍ച്ചകള്‍ക്ക് പുതിയ ഒരു മാനം നല്‍കുകയായിരുന്നു കിസ്സ് ഓഫ് ലവ്വിന്റെ ലക്ഷ്യം.

എല്ലാ സമരങ്ങളിലും ചില ഐക്കണുകള്‍ ഉണ്ടായി വരുകയും ആ ഐക്കണുകള്‍ വഴി സമരത്തിന്റെ ആശയങ്ങള്‍ സംവേദനം ചെയ്യപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ഫര്‍മിസ് ഹാഷിം എന്ന ചെറുപ്പക്കാരന്റെ ആഹ്വാനം സമാനമനസ്‌കരായ ചില ചെറുപ്പക്കാര്‍ ഏറ്റെടുത്തതാണ് ചുംബന സമരത്തിലേയ്ക്ക് വഴിവെച്ചത്. രാഹുല്‍ പശുപാലനും രശ്മിയും ആ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന് അതിന്റെ ഐക്കണ്‍ ആയി മാറുകയും ചെയ്തു. അതുകൊണ്ട് അവര്‍ രണ്ടുപേരും കിസ്സ് ഓഫ് ലവ് എന്ന സമരത്തിന്റെ അവസാന വാക്കാകുന്നില്ല. കാരണം സമരം സമൂഹം ഏറ്റെടുത്തു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ അതോറിറ്റി ഒരിക്കലും ഒന്നോ രണ്ടോ ആളുകളുടെ സ്വന്തമല്ല. അന്ന് മറൈന്‍ഡ്രൈവില്‍ സമരക്കാര്‍ ഒത്തുകൂടിയത് സാംസ്‌കാരിക ഫാസിസത്തിനെതിരെ ആയിരുന്നു.

വിവിധ മതസാംസ്‌കാരിക വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഒരു രാജ്യത്ത് പഴഞ്ചന്‍ സദാചാര ചിന്തകള്‍ അടിച്ചേല്‍പിക്കാനും അതിന്റെ പേരില്‍ ആളുകളെ കയ്യേറ്റം ചെയ്യാനും ഒരു കൂട്ടം ആളുകള്‍ തുനിഞ്ഞിറങ്ങിയത് കണ്ടു , അതിനെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു അവിടെ കൂടിയ ആളുകളുടെ പ്രധാനലക്ഷ്യം. അതില്‍ വിവിധ കാഴ്ചപ്പാടുകള്‍ , രാഷ്ട്രീയ ചിന്തയുള്ളവര്‍ ഒക്കെയുണ്ടായിരുന്നു.

മറൈന്‍ഡ്രൈവില്‍ തുടങ്ങി കോഴിക്കോട് കിസ്സ് ഇന്‍ ദി സ്ട്രീറ്റ് , തിരുവനന്തപുരത്തെ സമരം , ഹൈദരാബാദ് ക്യാമ്പസിലെ കിസ്സ് ഓഫ് ലവ് സമരം , എനിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ തെരുവുകളിലെയ്ക്കും ക്യാമ്പസുകളിലെയ്ക്ക് ഈ സമരം വളര്‍ന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം സമരത്തെ ഏറ്റെടുത്തു. ഇവിടെയൊന്നും ഒരു ഏകശിലാ രൂപം ഈ സമരത്തിനു ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കിസ്സ് ഓഫ് ലവ് സമരത്തിന് ഉണ്ടായിരുന്നത് ഒരു ആറ്റിറ്റിയൂഡ് അല്ല മറിച്ചു ഒരു മള്‍ട്ടിറ്റിയൂഡ് ആയിരുന്നു എന്ന് പറയേണ്ടി വരും.

കിസ്സ് ഓഫ് ലവ് സമര സംഘാടകരില്‍ ഉള്‍പ്പെട്ടിരുന്ന രാഹുല്‍ പശുപാലന്‍ , രശ്മി ആര്‍ നായര്‍ തുടങ്ങിയവരെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്നലെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ അത് കിസ്സ് ഓഫ് ലവ് സമരക്കാരെ മുഴുവന്‍ അധിക്ഷേപിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. മാധ്യമ വാര്‍ത്തകളിലെ വൈരുദ്ധ്യവും അതിഭാവുകത്വങ്ങളും കാണുന്ന ഒരാള്‍ക്ക് ഇവരുടെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളുടെ ഗൌരവം എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ച് ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കുകയില്ല.

മാധ്യമ വാര്‍ത്തകളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെങ്കിലും ഐജി ശ്രീജിത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ സെക്‌സ് ട്രാഫിക്കിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത് എന്ന് പറയുകയുണ്ടായി. ഇത് ശരിയാണെങ്കില്‍ കിസ്സ് ഓഫ് ലവ്വിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ കാര്യമാണ് ടിയാന്‍ ചെയ്തിരിക്കുന്നത്. അതിനെ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ശക്തിയായി അപലപിക്കുന്നു. അതല്ല അദ്ദേഹം നിരപരാധി ആണെങ്കില്‍ അത് തെളിയിച്ചു പൊതുജനസമക്ഷം അറിയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന്റേതു മാത്രമാണ്.

പക്ഷേ അതിന്റെ പേരില്‍ ഒരു സമരത്തിന്റെ മുഴുവന്‍ സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. ഇനി രാഹുല്‍ പശുപാലനും രശ്മിയും കുറ്റക്കാരാണ് എന്ന് നമ്മുടെ നിയമവ്യവസ്ഥ കണ്ടെത്തിയാല്‍പ്പോലും അത് ഈ സമരത്തിനെ കോസിനെ ഒരുതരത്തിലും ബാധിക്കുകയില്ല എന്ന് തന്നെയാണ് കിസ്സ് ഓഫ് ലവ്വിനു പറയാനുള്ളത്. ഇന്ത്യയില്‍ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ കനൂ സാന്യാലിനും ചാരു മംജുദാറിനും ഒക്കെ ഒപ്പം പ്രവര്‍ത്തിച്ച ഫിലിപ്പ് എം പ്രസാദ് ഇന്ന് സായി ബാബ ഭക്തനും മൃദുഹിന്ദുത്വ മനോഭാവം പുലര്‍ത്തുന്നയാളുമാണ്. അതുകൊണ്ട് നക്‌സലുകളും തീവ്ര ഇടതുപക്ഷക്കാരുമെല്ലാം ഇപ്പോള്‍ സായിബാബ ഭക്തന്മാര്‍ ആണെന്ന് പറയാന്‍ സാധിക്കുമോ ? അതുപോലെ കിസ്സ് ഓഫ് ലവ് സമരത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ കൊച്ചിയിലെ ബിജെപിയുടെ നഗരസഭാ കൌണ്‍സിലര്‍ സ്ഥാനാര്‍ഥി ആയിരുന്നു. അതുകൊണ്ട് കിസ്സ് ഓഫ് ലവ്വില്‍ മുഴുവന്‍ ബിജെപ്പിക്കാര്‍ ആണെന്ന് പറയാന്‍ സാധിക്കുമോ ?

ഏതെങ്കിലും ഒരു ദൃഢസ്വഭാവമുള്ള സംഘടനയുടെ സ്വഭാവമില്ലാത്ത ഒരു മൂവ്‌മെന്റ് നടത്തിയ ഒരു സമരമാണ് കിസ്സ് ഓഫ് ലവ് . സമരത്തില്‍ പങ്കെടുത്ത, അലെങ്കില്‍ മുന്‍ നിരയില്‍ തന്നെ നിന്ന എല്ലാ വ്യക്തികളുടെയും ബാക്ഗ്രൗണ്ട് ചികയലും ഇന്നത്തെ മൊറാലിറ്റി അനുസരിച്ച് 916 മാര്‍ക്ക് ക്വാളിറ്റി ഉറപ്പാക്കലും ഒന്നും കെ ഓ എലിന്റെ അജണ്ടയില്‍ ഇന്നെന്നു മാത്രമല്ല ഒരു കാലത്തും ഉണ്ടായിരിക്കുന്നതല്ല.കെ ഒ എലിന്റെ ലക്ഷ്യം എന്താണു എന്ന് കൃത്യമായ നിലപാടു ഉള്ളതിനാല്‍ അതിന്റെ ലക്ഷ്യത്തിനെ പറ്റി അല്ലാതെ അതില്‍ പങ്കെടുത്ത ആളുകളുടെ സ്വകാര്യ ജീവിതം മോണിറ്റര്‍ ചെയ്യാനൊ , ന്യായീകരിക്കാനോ എതിര്‍ക്കാനോ സാധിക്കുകയില്ല. കെ ഒ എലിന്റെ ലക്ഷ്യങ്ങളെ പറ്റി ഉള്ള എന്തു സംശയങ്ങള്‍ക്കും മറുപടി നല്‍കുക എന്നതു മാത്രമാണു ഞങ്ങളുടെ ബാധ്യത.സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളുടെയോ ജീവിതശൈലിയുടെയോ ഒന്നും ബാധ്യത വഹിക്കേണ്ട ഉത്തരവാദിത്തം കിസ്സ് ഓഫ് ലവ്വിന്റെ മുകളില്‍ കെട്ടിവെക്കരുതെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.