1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

സ്വന്തം ലേഖകന്‍: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് യുഎസ് ഹാക്കര്‍; സാങ്കേതിക സഹായം നല്‍കിയത് റിലയന്‍സ്; രഹസ്യങ്ങള്‍ അറിയാവുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടു; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും വോട്ടിംഗ് യന്ത്ര അട്ടിമറി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാല്‍; രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തലുകള്‍. വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും സെയ്ദ് ഷുജ എന്ന ഹാക്കര്‍ വെളിപ്പെടുത്തി. പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിനും ക്രമക്കേടുമായി ബന്ധമുണ്ടെന്നും സെയ്ദ് ഷുജ ആരോപിച്ചു.

ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ യുഎസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഷുജയുടെ വെളിപ്പെടുത്തലുകള്‍. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി വോട്ടിങ് യന്ത്രം നിര്‍മ്മിക്കാറുള്ള ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 20092014 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഷുജ അവകാശപ്പെട്ടത്. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ യുഎസില്‍ രാഷ്ട്രീയ അഭയം തേടിയതാണെന്നും ഷുജ പറയുന്നു.

‘ക്രമക്കേടിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് 2013 ജൂണിലാണ് എന്നോടും സംഘത്തോടും ഇസിഐഎല്ലില്‍ നിന്ന് ചോദിച്ചത്. ഞങ്ങള്‍ പ്രോഗ്രാം തയ്യാറാക്കി. ഗോപിനാഥ് മുണ്ടെ ഞങ്ങളുമായി ചര്‍ച്ച നടത്തി. ക്രമക്കേട് നടക്കുന്നതായി ബോധ്യപ്പെട്ടത് 2014 ഏപ്രില്‍ 30നാണ്. ഞങ്ങളുടെ മോഡുലേറ്ററില്‍ വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങള്‍ ലഭിച്ചുതുടങ്ങി. ഇക്കാര്യം പുറത്തുവിടുമെന്ന് പറഞ്ഞ് ബിജെപി നേതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണമുണ്ടാക്കാമെന്നു ഞങ്ങള്‍ ആലോചിച്ചു.

അതനുസരിച്ച് 2014 മേയ് 12ന് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഒരു ബിജെപി നേതാവിനെ കാണാന്‍ പോയി. ഒരു മണിക്കൂറോളം കാത്തിരുന്നു. നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്കു നേരെ വെടിവച്ചു. ഞാനൊഴികെ എല്ലാവരും കൊല്ലപ്പെട്ടു. അടുത്ത ദിവസം ഹൈദരാബാദിലെ കിഷന്‍ബാഹില്‍ വര്‍ഗീയ കലാപമുണ്ടായി. അതില്‍ മരിച്ചതായി ചിത്രീകരിച്ചത് എന്റെ സുഹൃത്തുക്കളെയാണ്. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്. സമ്പത്തിന് ക്രമക്കേട് അറിയാമായിരുന്നു.

പരിഗണന ലഭിക്കാതിരുന്നപ്പോള്‍, ക്രമക്കേട് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോട ഗോപിനാഥ് മുണ്ടെ കൊലപ്പെട്ടു. മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദ് എന്നോടു ക്രമക്കേടിന്റെ വിവരങ്ങള്‍ ചോദിച്ചിരുന്നു. കുറ്റപത്രം നല്‍കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അയാളും കൊല്ലപ്പെട്ടു.

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നു. എന്നാല്‍, എന്റെ സുഹൃത്തുക്കള്‍ സാങ്കേതിക തടസ്സമുണ്ടാക്കി. ഡല്‍ഹിയില്‍ എഎപിക്ക് അനുകൂലമായ ഫലമുണ്ടായത് ഇങ്ങനെയാണ്. ആ വിജയവും യഥാര്‍ഥമല്ല. ഇതേ കുറിച്ച് വാര്‍ത്ത നല്‍കാന്‍ ഗൗരി ലങ്കേഷ് തയ്യാറായിരുന്നു. വോട്ടിങ് യന്ത്രത്തിനുള്ള കേബിള്‍ നിര്‍മ്മാണത്തെക്കുറിച്ച് അവര്‍ വിവരാവകാശ പ്രകാരം ചോദിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടു,’ യുഎസ് സൈബര്‍ വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നു.

റിലയന്‍സാണ് ഹാക്കിങിന് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കിയത്. വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നത് എന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ് എന്ന് സയ്ദ് ഷൂജ പറഞ്ഞു. എല്ലാ ദിവസവും ചാനല്‍ ചര്‍ച്ചയില്‍ വരുന്നൊരു മാധ്യമപ്രവര്‍ത്തകനോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ ഒന്നും ചെയ്തില്ലെന്നും ഷൂജ കുറ്റപ്പെടുത്തി.

അതേസമയം യു.എസ് ഹാക്കറുടെ അവകാശവാദത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തി!. ആരോപണം വെറും കൈയടിക്ക് വേണ്ടിയുള്ളതാണെന്നും ഉന്നയിച്ച ഹാക്കര്‍ക്കെതിരെ നിമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരുതരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ ഹാക്കിങ് നടത്താന്‍ കഴിയാത്തതാണന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗമായ ഡോ. രജത് മൂണ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.