സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയോട് ഏറ്റവുമടുത്തുകിടക്കുന്ന ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായാണ് അറിയപ്പെടുന്നത്. എന്നാൽ വെറും 2.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 8 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ധാരാവി രാജ്യത്തിന്റെ ചങ്കിടിപ്പായി മാറുകയാണ്. ഇതുവരെ 5 കോവിഡ് രോഗികളാണ് ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
10×10 അടി മുറികൾക്കുള്ളിൽ പരമാവധി 10–12 വരെയാളുകൾ വരെയാണ് തിങ്ങിപ്പാർക്കുന്നത്. പൊതു ശുചിമുറി കുറഞ്ഞത് 85 പേർ ഉപയോഗിക്കുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം സ്വപ്നം കാണാൻ പോലും കഴിയാത്ത സാഹചര്യം. കണക്കിലുള്ള കുടിലുകളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്താണ്. ആയിരക്കണക്കിനു കുടിൽ വ്യവസായങ്ങളുമുണ്ട്. സമൂഹവ്യാപനം ഉണ്ടായാൽ സംഭവിക്കുക വൻ ദുരന്തമെന്ന് ചുരുക്കം.
ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26 നഴ്‌സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഴ്‌സുമാരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രി മുഴുവന്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും കടത്തിവിടുന്നില്ല.
ധാരാവിയെക്കുറിച്ചു ആശങ്ക ഉടലെടുത്തപ്പോൾത്തന്നെ പ്രദേശം മുഴുവൻ ക്വാറന്റീൻ ചെയ്യുന്ന നടപടികളുമായി ഭരണകൂടം ഇറങ്ങിയിരുന്നു. ധാരാവിയിൽ സമൂഹവ്യാപനം ഉണ്ടായാൽ മുംബൈയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സർക്കാരും.
അനൌദ്യോഗിക കണക്കുകൾ പ്രകാരം 10 ലക്ഷത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്ന ചേരി പ്രദേശത്ത് കൊവിഡ് പടർന്നാൽ ഇന്ത്യയുടെ വുഹാനായി ധാരാവി മാറുമെന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല