സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 2,300 കടന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2,301 പേർക്കാണു കോവിഡ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 56 ആയും ഉയർന്നു. 156 പേരുടെ രോഗം ഭേദപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചു. പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ രോഗം ബാധിച്ച സ്ത്രീ മരിച്ചു. ചണ്ഡീഗഡിലെ ആശുപത്രിയിലാണ് ഇവർ മരിച്ചതെന്നു സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ഇവർക്കു കോവിഡ് ബാധയുള്ള കാര്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെ ഹിമാചലിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഏഴായി. മരണസംഖ്യ രണ്ട്.
ആന്ധ്രാ പ്രദേശിൽ രോഗികളുടെ എണ്ണം 161 ആയി ഉയർന്നു. ഇതിൽ 140 പേരും ഡല്‍ഹിയിൽ നടന്ന തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഗോവയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. വടക്കൻ ഗോവയിൽനിന്നുള്ള പുരുഷനാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ സന്ദർശനം നടത്തി.
ഡൽഹിയിൽ യുഎസ് എംബസിയിലെ ജീവനക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 335 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം. തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 309. കേരളത്തിൽ 286 പോസിറ്റീവ് കേസുകളുള്ളപ്പോൾ ഡൽഹിയിൽ 219 പേർക്കു രോഗം ബാധിച്ചു. മഹാരാഷ്ട്രയിൽ 16 പേർ രോഗം ബാധിച്ചു മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല