സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം അമേരിക്കയില്‍ മൊത്തം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. ആശുപത്രികളിലും മോര്‍ച്ചറികളിലും രോഗികള്‍ നിറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേരാണ് ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നത്.
സൈനികരുടെ സഹായവും തേടിയിട്ടുണ്ട്. ട്രക്കുകളില്‍ പോലും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് തന്നെ പറയുന്നത്. ബുധനാഴ്ച മാത്രം അമേരിക്കയില്‍ 1046 പേര്‍ മരിച്ചു. അമേരിക്കക്ക് ഈ കെടുതിയില്‍ നിന്ന് വേഗത്തിലുള്ള തിരിച്ചുവരവ് പ്രയാസമാണ്.
ന്യൂയോർക്ക് സംസ്ഥാനത്തു മാത്രം 76,000 കോവിഡ് രോഗികളാണുള്ളത്. ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണത്തോടാണു ന്യൂയോർക്ക് അതിവേഗം അടുക്കുന്നത്. 2996 പേർ കൊല്ലപ്പെട്ട 9/11 ഭീകരാക്രമണത്തിലും വലിയ നഷ്ടമാണു കോവിഡ് യുഎസിൽ ഇതിനകം തന്നെ വിതച്ചിരിക്കുന്നത്– മരണം നാലായിരത്തിലേറെ. ന്യൂയോർക്കിൽ മാത്രം 1500 കവിഞ്ഞു.
“തുരങ്കത്തിന്റെ അവസാനം നമ്മൾ വെളിച്ചം കാണും. പക്ഷേ, അവിടേക്കുള്ള യാത്ര ഏറെ ദുഷ്കരം. മുൻപു നാം അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം,” യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ന്യൂജഴ്‌സി, കലിഫോർണിയ, മിഷിഗൻ, ഫ്ലോറിഡ, വാഷിങ്ടൻ എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിൽ രോഗികൾ 5000 കവിഞ്ഞു. രാജ്യത്തുടനീളം ഇപ്പോൾ യുദ്ധാലാടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്.
ഇതിനിടെ കോവിഡ് രോഗികളുമായി കടലിൽ കുടുങ്ങിയ ഡച്ച് കപ്പലിനു വേണ്ടി അറ്റ്ലാന്റിക് തീരത്തെ തുറമുഖം തുറക്കാൻ ട്രംപ് ഫ്ലോറിഡയോടു നിർദേശിച്ചു. കപ്പലിലെ 4 യാത്രക്കാർ മരിച്ചതിനെതുടർന്ന് തീരത്തേക്കുള്ള പ്രവേശനം ഫ്ലോറിഡ ഗവർണർ തടഞ്ഞിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടപടികളും വൈകിയേക്കും.
ബ്രിട്ടനിലാകട്ടെ കൊവിഡ്-19 സാമ്പത്തിക മേഖലയെ അതിരൂക്ഷമായി ബാധിച്ചുതുടങ്ങി. ആദ്യ ഘട്ടത്തില്‍ ടൂറിസം, വ്യോമയാനം മേഖലെകളില്‍ ആയിരിക്കും ഇതിന്റെ പ്രതിഫലനം എന്ന് ഏറെക്കുറേ വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സ് അവരുടെ 80 ശതമാനം ജീവനക്കാരേയും സസ്‌പെന്‍ഡ് ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനയുമായി ധാരണത്തില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് ബാധിച്ച് 563 പേർ കൂടി മരിച്ചതോടെ ബ്രിട്ടനിൽ മൊത്തം മരണങ്ങളുടെ എണ്ണം 2,352 ആയി. കൊറോണ വൈറസ് പരിശോധന യുകെയിൽ വ്യാപകമായി നടത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കോവിഡ് -19 രോഗനിർണയം നടത്തിയ ശേഷം ഡൗണിംഗ് സ്ട്രീറ്റിൽ സ്വയം ഒറ്റപ്പെടുന്ന പ്രധാനമന്ത്രി, തങ്ങൾ കൊറോണ വൈറസ് പസിൽ അൺലോക്ക് ചെയ്യുമെന്നും, അവസാനം അതിനെ പരാജയപ്പെടുത്തുമെന്നും പറഞ്ഞു.
അതേസമയം പരിശോധനയുടെ അഭാവത്തിൽ സ്വയം ഒറ്റപ്പെടാൻ നിർബന്ധിതരാകുന്നതിൽ എൻഎച്ച്‌എസ് ഉദ്യോഗസ്ഥർ നിരാശ പ്രകടിപ്പിച്ചു, കാരണം രോഗത്തെക്കുറിച്ച് വ്യക്തതയുണ്ടോ എന്ന് കാണിക്കുന്നതിന് പരിശോധനകൾ ലഭ്യമല്ല.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് യുകെയിലെ ഏറ്റവും വലിയ ദൈനംദിന വർദ്ധനവാണ് ബുധനാഴ്ച പ്രഖ്യാപിച്ച മരണങ്ങളുടെ എണ്ണം ചൊവ്വാഴ്ച വൈകുന്നേരം 5 മാണി വരെ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
45,000 ജീവനക്കാരാണ് ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ആകെയുള്ളത്. ഇതില്‍ 80 ശതമാനം പേരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ആണ് തീരുമാനം. ഇക്കാര്യത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ ആയ യുണൈറ്റ് യൂണിയനും തമ്മില്‍ ദിവസങ്ങളായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ഒടുവില്‍ ഇരു കൂട്ടരും തമ്മില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാറ്റ്വിക്, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്ന കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് പൂര്‍ണമായും തൊഴില്‍ നഷ്ടപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രശ്‌നം തീരും വരെ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും ബ്രിട്ടീഷ് എയര്‍വേയ്‌സ് നിര്‍ത്തി വച്ചിരിക്കുകയാണ്. നിലവില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് നാമമാത്ര സര്‍വ്വീസുകള്‍ നടത്തുന്നത്.
എന്തായാലും ബ്രിട്ടീഷ് എര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ഇനിയുള്ള മാസങ്ങളില്‍ കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കില്ല. അതുകൊണ്ട് അവരുടെ ജീവിതം വഴിമുട്ടിപ്പോകും എന്നും കരുതേണ്ടതില്ല. കൊറോണ വൈറസ് ഉത്തേജക പദ്ധതികളുടെ ഭാഗമായി ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന പാക്കേജും ബ്രിട്ടനിലുണ്ട്. ഇത് പ്രകാരം ശരാശരി 2,500 പൗണ്ട് വരെ ഓരോരുത്തര്‍ക്കും പ്രതിമാസം ലഭിക്കും.
കൊറോണ വൈറസ് ബാധ ഇപ്പോള്‍ തന്നെ ലോകമെമ്പാടും ഉള്ള വ്യോമയാന മേഖലയെ ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും വിമാനത്താവളങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയാണ് പല വിമാന കമ്പനികള്‍ക്കും.
കോവിഡ് 19 ബാധിച്ച് സ്‌പെയിനില്‍ 10,003 പേര്‍ മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 950 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ബുധനാഴ്ച 1,02,136 ല്‍ നിന്ന് 1,10,238 ആയി ഉയര്‍ന്നിട്ടുണ്ട്. ദൈനംദിന വര്‍ധനവില്‍ നേരിയ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ് – 13,155 പേര്‍. 110,000 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല