സ്വന്തം ലേഖകൻ: ലോകമെമ്പാടും കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 9,277 ആയി. രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതുവരെ 85,831 പേരിൽ രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള 1,30,519 പേരിൽ 6893 പേരുടെ നില ഗുരുതരമാണെന്നാണ് കണക്ക്.
ചൈനയ്ക്കു പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് ബാധിച്ച ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 475 പേരാണ്. രോഗം വ്യാപകമായ സ്‌പെയിനിൽ മരണസംഖ്യ 767 ആയി. ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വിദ്യാലയങ്ങൾ അടക്കമുള്ളവ അടച്ചിട്ടും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചും കൊവിഡിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് രാജ്യങ്ങളെല്ലാം.
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ഇപ്പോൾ യൂറോപ്പിലാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ സമ്പൂർണ പ്രവേശനവിലക്ക് നിലവിൽ വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ സമ്പൂർണവിലക്ക് പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന് ഒരു യൂറോപ്യൻരാജ്യത്തേക്കും ഇനി യാത്ര ചെയ്യാനാവില്ല. സാമ്പത്തിക പ്രതിസന്ധിയിലായ പൗരന്മാർക്ക് ആശ്വാസം പകർന്ന് ബ്രിട്ടനും അമേരിക്കയും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ സെൻട്രൽ ബാങ്കും 82000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
ദക്ഷിണകൊറിയ 3900 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.ജർമ്മനിയിൽ 12000ലേറെ പേർ ചികിത്സയിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ രോഗവ്യാപനം രണ്ടാം ഘട്ടത്തിലാണെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരം. ശ്രീലങ്കയിൽ ഇതുവരെ രോഗം ബാധിച്ച് 50 പേർമരിച്ചു. ഇവിടെ ഏപ്രിലിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
ഇറാനിലും കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. ഇവിടെ രോഗം ബാധിച്ച് ഇന്ന് ഒരു ഇന്ത്യൻ പൗരൻ മരിച്ചു. 149 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇറാനിൽ നിന്നുള്ള വിവരം. ഇറാനിലെ സ്ഥിതി ഗുരുതരമാണെന്നും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാർ അവിടെ തന്നെ തങ്ങുന്നതാണ് ഉചിതമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ കരുതൽ നൽകുന്നുണ്‌ടെന്നും രോഗം ഭേദമായ ശേഷം ഇവരെ തിരിച്ചെത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു. കൂടുതൽ കർശനമായ നടപടിയെടുത്തില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.
കൊറോണ വൈറസ് വ്യാപനം തടയാൻ യുകെയിലുടനീളമുള്ള സ്കൂളുകൾ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഈ അധ്യയന വർഷം പരീക്ഷകളും വിലയിരുത്തലുകളും നടക്കില്ലെന്ന് ഹൗസ് ഓഫ് കോമൺസിൽ സംസാരിച്ച ഗാവിൻ വില്യംസൺ സ്ഥിരീകരിച്ചു.
മെയ്, ജൂൺ മാസങ്ങളിൽ ആസൂത്രണം ചെയ്ത ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ റദ്ദാക്കും. നഴ്സറികളും സ്വകാര്യ സ്കൂളുകളും അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എൻഎച്ച്‌എസ് സ്റ്റാഫ്, പോലീസ്, തുടങ്ങി പ്രധാന തൊഴിലാളികളുടെ കുട്ടികളെ എന്നിവരാണ് പ്രധാന തൊഴിലാളികളുടെ കുട്ടികളെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും.
വെൽഷ് സർക്കാർ തങ്ങളുടെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച അടച്ചിടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ 20 ശതമാനം അധ്യാപകരും സ്വയം ഒറ്റപ്പെടലിലാണെന്ന് വ്യക്തമാക്കിയിരുന്നു. യുകെയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 2,626 ആയി. മരണസംഖ്യ ഒറ്റരാത്രികൊണ്ട് 33 ആയി വർദ്ധിച്ച് 104 ആയി.
സൗജന്യ സ്കൂൾ ഭക്ഷണം ലഭിക്കുന്ന കുട്ടികൾക്ക് ഫുഡ് വൗച്ചറുകൾ നൽകുന്നതിന് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണെന്നും പരീക്ഷാ വിഷയത്തിൽ, ടെസ്റ്റുകൾ ആസൂത്രണം ചെയ്തപോലെ നടക്കില്ലെന്നും എന്നാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യോഗ്യതകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ റദ്ദാക്കലിനെ ബാധിച്ച വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണോ യോഗ്യതകൾ നിശ്ചയിക്കുന്നതെന്ന് വ്യക്തമല്ല.
ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ പാകിസ്ഥാനിലെ സ്ഥിതി അതിരൂക്ഷമാകുന്നു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ത്ഥാടകരില്‍ നിരവധി പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ സ്ഥിതി വളരെ മോശമായത്. ബുധനാഴ്ച പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 204 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് 94 കൊവിഡ് കേസുകള്‍ മാത്രമാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒറ്റ ദിവസം കൊണ്ടുള്ള ഈ വര്‍ധന രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇറാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയവരാണ് രോഗം സ്ഥിരീകരിച്ച 60 ശതമാനത്തോളും പേരും. തീര്‍ത്ഥാടനത്തിനായി ഇറാനിലേക്ക് പോയവരാണ് ഇവര്‍.
ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് പാകിസ്ഥാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല