അമേരിക്കയും ക്യുബയും തമ്മില്‍ ഏറെക്കാലമായി നിലനിന്നിരുന്ന ശത്രുതയുടെ മഞ്ഞ് ഉരുകി തുടങ്ങി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്ക ക്യൂബയെ നീക്കം ചെയ്തു. അമേരിക്കയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ക്യൂബ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും അമേരിക്കന്‍ nപ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ പുരോഗതിയാണിത്.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഭീകരപട്ടികയില്‍ ഇടമുണ്ടായിരുന്നതിനാല്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്യൂബയുടെ പേര് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് നീക്കാന്‍ ബരാക് ഒബാമ തീരുമാനിച്ചത്. ഇക്കാര്യം ഒബാമ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. 45 ദിവസത്തിനകം യുഎസ് ലോ മേക്കേഴ്‌സ് ഇതിനെ എതിര്‍ത്തില്ലെങ്കില്‍ ഇത് നിയമമാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായി യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ക്യൂബയില്‍ എത്താന്‍ അനുവാദം നല്‍കുമോ എന്നതാണ് ലോകം കാത്തിരിക്കുന്ന അടുത്ത നടപടി. 1982ലായിരുന്നു ക്യബയെ യുഎസ് കരിംപട്ടികയില്‍പ്പെടുത്തിയത്. ഇത് അമേരിക്കയുമായുള്ള ബന്ധത്തെ മാത്രമല്ല ക്യൂബയുടെ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ലെഫ്റ്റ് വിംഗ് ഗൊറില്ല ഗ്രൂപ്പുകള്‍, പ്രാദേശിക സംഘടനകള്‍ എന്നിവയ്ക്ക് ക്യൂബന്‍ സര്‍ക്കാര്‍ സഹായം ചെയ്ത് നല്‍കുന്നുവെന്നും അതുവഴിയായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമായിരുന്നു അമേരിക്ക നിരത്തിയ വാദങ്ങള്‍. കോള്‍ഡ് വാറില്‍ അമേരിക്കയുടെ ശത്രു പക്ഷത്തായിരുന്ന ക്യുബയെ ഒതുക്കി ഇല്ലാതാക്കാനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ഇത്. ഭീകരവാദത്തിന്റെ മറയെ കൂട്ടു പിടിച്ചതിനാല്‍ അമേരിക്കയുടെ രാഷ്ട്രീയ തന്ത്രത്തെക്കാള്‍ മുഴച്ചു നിന്നത് ഭീകരവാദികള്‍ എന്ന ലേബലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല