സ്വന്തം ലേഖകൻ: കൊവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. വിദേശികള്‍ക്കും ഒ.സി.ഐ.(ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ,യാത്ര നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെയുള്ള എല്ലാ വിസകളും പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഒ.സി.ഐകള്‍ക്കും വിദേശികള്‍ക്കും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും ഇന്ത്യയില്‍ പ്രവേശിക്കാം. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലൂടെയും നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ വിമാനങ്ങളിലൂടെയും വരാം. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ ആളുകളും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി ആദ്യം മുതല്‍ വിമാനയാത്രയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല