സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 21 വരെയാണ് കസ്റ്റഡി കാലാവധി.
പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്. സ്വർണക്കടത്തിന് വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്നവും ഉപയോഗിച്ചുവെന്ന് എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സ്വർണക്കടത്ത് ജ്വല്ലറികൾക്ക് വേണ്ടിയല്ല മറിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നുമാണ് എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചത്.
കസ്റ്റഡി അപേക്ഷയിൽ നിര്‍ണായക വെളിപ്പെടുത്തലാണ് എൻഐഎ കോടതിയിൽ നടത്തിയത്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികൾക്കെതിരെ അന്വേഷണം നടക്കുക.
യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്. എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയെന്ന് എന്‍.ഐ.എ. നേരത്തെ കൊച്ചിയിലാണ് ഫൈസല്‍ താമസിക്കുന്നതെന്നായിരുന്നു എന്‍.ഐ.എ കോടതിയെ അറിയിച്ചത്.
തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് ദുബായിലുള്ള ഫൈസല്‍ ഫരീദ് മീഡിയവണിനോട് പറഞ്ഞിരുന്നു. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. ദുബായില്‍ ബിസിനസ് ചെയ്യുകയാണ് താന്‍. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല. ഈ സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രമാണ് കാണുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്നത് നൂറു ശതമാനവും വ്യാജമായ കാര്യമാണ്. പ്രതികളായ ആരെയും പരിചയമില്ല. ഇത്തരം ആള്‍ക്കാരെക്കുറിച്ചൊന്നും ഒരു പരിചയവുമില്ലെന്നും ഫൈസല്‍ പറഞ്ഞതായി മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല