സ്വന്തം ലേഖകൻ: അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍ മാത്തേഴ്‌സ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതശരീരം ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് 11 കൊല്ലത്തോളം പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.
പോളിനെ അവസാനമായി കണ്ട ദിവസത്തെ കുറിച്ച് അയല്‍വാസികളോട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ പോലീസ് എത്തിയത്. പോളിന്റെ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അവ്യക്തമാണെന്ന് പോലീസ് പറയുന്നു. ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതിനാല്‍ മൃതദേഹത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുക പ്രയാസകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീനിയെ മരിച്ച നിലയില്‍ ഇവരുടെ വസതിയിലെ കിടപ്പുമുറിയില്‍ കണ്ടത്. രണ്ടാഴ്ചയായി ജീനിയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചെത്തിയിരുന്നു. ജീനിയുടെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് പോലീസ് അറിയിച്ചു. 2007 ലാണ് പോള്‍-ജീനി ദമ്പതിമാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാരംഭിച്ചത്. പോളിന്റേത് സാധാരണ മരണമാണോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല