സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ മൂന്നാം ഘട്ടം ജൂലൈ 28 മുതൽ തുടങ്ങും. നേരത്തേ ആഗസ്റ്റ് ഒന്നുമുതലാണ് ഈ ഘട്ടം തുടങ്ങുക എന്നാണ് അറിയിച്ചിരുന്നത്. ഇത് മാറിയാണ് ജൂലൈ 28 മുതൽ തന്നെ മൂന്നാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ആരംഭിക്കുന്നത്.
കര്‍ശന വ്യവസ്ഥകളോടെയാണ് 3-ാം ഘട്ടം ആരംഭിക്കുന്നത്. മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, സ്ഥാപനങ്ങള്‍ പതിവായി അണു വിമുക്തമാക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും തുടരണം. 60 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവര്‍ ഒത്തുകൂടലുകള്‍ ഒഴിവാക്കണം.
ഹമദ് മെഡിക്കൽ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ.അബ്ദുൽ ലത്തീഫ് അല്‍ ഖാല്‍, പൊതുജനാരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ്-ആരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ.ഹമദ് അല്‍ റുമൈഹി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഇളവുകള്‍ ഇങ്ങനെ
നിശ്ചിത പള്ളികളില്‍ ഈദ് പ്രാര്‍ത്ഥനകള്‍ക്കും വെള്ളിയാഴ്ചയിലെ ജുമുഅയ്ക്കും അനുമതി.
സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 ശതമാനം പേര്‍ക്ക് ഹാജരാകാം. ഒരു മുറിയില്‍ 10 പേരില്‍ കൂടുതല്‍ യോഗം ചേരാന്‍ പാടില്ല.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 80 ശതമാനം ശേഷിയില്‍ തുറക്കാം.
അടിയന്തര സേവനങ്ങള്‍ നല്‍കാം. എന്നാല്‍ ഭവന പരിചരണ സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ജീവനക്കാര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണം. ഫേസ് ഷീല്‍ഡ്, പിപിഇ, കയ്യുറകള്‍ എന്നിവ ധരിക്കണം.
ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധി 30 പേര്‍ക്കും ഇന്‍ഡോര്‍ വേദികളില്‍ 10 പേര്‍ക്കും ഒത്തുകൂടാം.
മാളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ തുടരാം. എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. സൂഖുകള്‍ക്ക് 75 ശതമാനം, മൊത്ത വിപണികള്‍ക്ക് 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.
ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷനും മുന്‍കൂര്‍ റജിസ്‌ട്രേഷനും എടുത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന റസ്റ്ററന്റുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഷോപ്പിങ് മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ തുറക്കില്ല.എന്നാല്‍ റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും തുറക്കാം.
ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവക്ക് 30 ശതമാനം ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഫേസ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കണം. എല്ലാ ജീവനക്കാരെയും കൊവിഡ്-19 പരിശോധനക്ക് വിധേയമാക്കണം. അപ്പോയ്‌മെന്റ് വഴി മാത്രമേ ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടുള്ളു.
ജിം, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, വാട്ടര്‍പാര്‍ക്കുകള്‍, പുറത്തെ നീന്തല്‍ കുളങ്ങള്‍ എന്നിവക്ക് 50 ശതമാനം ശേഷിയില്‍ തുറക്കാം. എന്നാല്‍ ഹോട്ടലുകളിലെ മസാജ് സേവനങ്ങള്‍, ജക്കൂസി, നീന്തല്‍ കുളങ്ങള്‍ എന്നിവക്ക് അനുമതിയില്ല. വ്യക്തിഗത സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
നഴ്‌സറികള്‍ക്കും ശിശുപരിപാലന കേന്ദ്രങ്ങള്‍ക്കും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
പുറത്ത് വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട. എന്നാല്‍ മറ്റുള്ളവരുമായി 2 മീറ്റര്‍ അകലം പാലിക്കണം. കളിസ്ഥലങ്ങള്‍, പബ്ലിക് പാര്‍ക്കുകളിലെയും കോര്‍ണിഷിലേയും കായിക ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
കാണികളില്ലാതെ കായിക പരിപാടികള്‍ നടത്താം. ജിമ്മുകളില്‍ അമച്വര്‍, പ്രഫഷനലുകള്‍ക്ക് കായിക പരിശീലനം നടത്താം. എന്നാല്‍ പരമാവധി 40 പേര്‍ മാത്രമേ പാടുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല