സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എട്ടോളം എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള സൗദിയിലെ മനുഷ്യാവകാശ സംഘടനയായ എ.എല്‍.ക്യു.എസ്.ടി എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവരെ വീട്ടില്‍ നിന്നും സൗദി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. വാര്‍ത്തയോട് സൗദി ഭരണ കൂടം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സൗദിയില്‍ രാഷ്ട്രീയ തടവുകാര്‍ ഇല്ലെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ ആക്ടിവിസ്റ്റുകളെ നിരീക്ഷിക്കേണ്ടത് സാമൂഹിക സുരക്ഷിതത്വത്തിന് ആവശ്യമാണെന്ന് സൗദി പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റിലായവരില്‍ ആരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ല. ഇവരില്‍ ചിലര്‍ ആക്ടിവിസ്റ്റുകളും എഴുത്തുകാരുമാണ്. മറ്റു ചിലര്‍ വിവിധ മേഖലകളിലെ സംരഭകരുമാണ്.
നേരത്തെ സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശ പ്രകാരം കൊലപ്പെടുത്തിയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇതിനൊപ്പം സൗദിയിലെ സ്ത്രീ സമത്വവാദികള്‍ക്കെതിരെയുള്ള നടപടികളിലും യെമനില്‍ നടത്തുന്ന സെനിക നടപടികളുടെയും പേരില്‍ ആഗോള തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല