1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളേയും പരിശീലകനേയും സുരക്ഷിതമായി പുറത്തെത്തിച്ചു; ലോകം കൈകോര്‍ത്ത 17 ദിവസങ്ങളും ചരിത്രമായ ഒരു രക്ഷാദൗത്യവും. തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില് കുടുങ്ങിയ 12 കുട്ടികളും കോച്ചും 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും ശേഷമാണ് പുറംലോകത്തെത്തുന്നത്.

ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും കൂടി പുറത്തെത്തിച്ചതോടെ ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യം സമ്പൂര്‍ണവിജയം. നാലുപേരെ വീതം ആദ്യ രണ്ടു ദിവസങ്ങളില്‍ രക്ഷപ്പെടുത്തിയിരുന്നു. മൂന്നു ദിവസങ്ങളിലായി മൊത്തം 13 പേര്‍. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു തായ്‌ലന്‍ഡ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ സ്‌ട്രെച്ചറില്‍ കിടത്തി പുറത്തെത്തിച്ച ഓരോരുത്തരെയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ജൂണ്‍ 23നാണ് ഉത്തര തായ്‌ലന്‍ഡില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ചിയാങ് റായ് വനമേഖലയില്‍ ദോയി നാങ് നോണ്‍ പര്‍വതത്തിനു കീഴെയുള്ള താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. ഇരുപത്തിയഞ്ചുകാരനാണു പരിശീലകന്‍. ഇവര്‍ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോള്‍ പെരുമഴ പെയ്തു. വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളില്‍ നിറഞ്ഞു.

തുടര്‍ച്ചയായി മഴ പെയ്തതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. 10 കിലോമീറ്റര്‍ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റര്‍ അകത്തെത്തി കുട്ടികള്‍. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചര്‍ വിവരമറിയിച്ചപ്പോഴാണ് സംശയമുണര്‍ന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളില്‍ പെട്ടതാകാമെന്ന് ഉറപ്പായി.

ഒന്‍പതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്ധര്‍ ജോണ്‍ വോളന്തെനും റിച്ചാര്‍ഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ സാങ്കേതിക വിദഗ്ധര്‍, ഡൈവര്‍മാര്‍, ഗുഹാ വിദഗ്ധര്‍, മെഡിക്കല്‍ സംഘം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണ് രണ്ടാഴ്ചയിലേറെയായി താം ലുവാങ് ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത്.

റോയല്‍ തായ് നാവികസേനയുടെ ഭാഗമായ തായ് നേവല്‍ സീലുകളാണു നേതൃത്വം നല്‍കിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാര്‍ഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാന്‍ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാല്‍, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ നേരിട്ടു പോവുകയല്ലാതെ മാര്‍ഗങ്ങളില്ലായിരുന്നു. ബ്രിട്ടനിലെ ഡെര്‍ബിഷര്‍ റെസ്‌ക്യൂ ഓര്‍ഗനൈസേഷനില്‍നിന്നു കടം വാങ്ങിയ ഹേയ്‌ഫോണ്‍ വിഎല്‍എഫ് റേഡിയോകളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുള്ളിലേക്കു പോയത്.

കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണില്‍ പകര്‍ത്തിയതു പുറത്തു വന്നു. അകത്തേക്ക് ടെലിഫോണ്‍ കേബിള്‍ വലിക്കാനുളള ശ്രമം വിജയിച്ചില്ല. കുട്ടികള്‍ കത്തുകള്‍ എഴുതി കൊടുത്തയച്ചു. മാതാപിതാക്കള്‍ തിരിച്ചും കത്തെഴുതി. ഗുഹയ്ക്കുള്ളിലേക്കു കയറും മുന്‍പ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിര്‍ദേശപ്രകാരം അല്‍പാല്‍പമായി കഴിച്ചാണ് പത്തുദിവസം പിന്നിട്ടത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക ജെല്ലികള്‍, വിറ്റമിന്‍, മിനറല്‍ ഗുളികള്‍ എന്നിവ നല്‍കി.

ബ്രിട്ടന്‍, യുഎസ്, ചൈന, മ്യാന്‍മര്‍, ലാവോസ്, ഓസ്‌ട്രേലിയ, ജപ്പാന്‍, റഷ്യ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവര്‍ത്തനത്തെ വിജയമാക്കിയത്. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 10.08 നാണ് മൂന്നാം ദിവസത്തെ രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവര്‍മാര്‍ ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചു. ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകള്‍ക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികള്‍ക്കു നല്‍കുന്നുണ്ട്.

ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികള്‍ക്കു ശ്വാസകോശത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടു. ചികില്‍സ പൂര്‍ത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മില്‍ കാണാന്‍ മാത്രമാണ് അനുവദിച്ചത്. രക്തപരിശോധന, ശ്വാസകോശ എക്‌സ്‌റേ, ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ പരിശോധനകള്‍ക്കു കുട്ടികളെ വിധേയമാക്കേണണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഗുഹയ്ക്കുള്ളില് നിന്ന് രക്ഷപ്പെട്ടവര്:

ചാനിന്‍ വിബുല്‍റങ്‌റുവാങ്, (വിളിപ്പേര് ടൈറ്റന്‍–11 വയസ്സ്). സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവന്‍. ഏഴാം വയസ്സില്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി.

മംഗോള്‍ ബൂനിയാം (വിളിപ്പേര് മാര്‍ക്–12, ഫുട്‌ബോളും പഠനവും ഒരുപോലെ ഇഷ്ടം.

പനുമാസ് സങ്ദീ (വിളിപ്പേര് മിഗ്–13).

ദുഗാന്‍പെറ്റ് പ്രോംദെപ് (വിളിപ്പേര് ദോം–13). ടീം ക്യാപ്റ്റന്‍. പല തായ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്.

സംപോങ് ജയ്വോങ് (വിളിപ്പേര് പോങ്–13). തായ് ദേശീയ ടീമില്‍ കളിക്കാന്‍ മോഹം.

നാത്വുട് തകാംറോങ് (വിളിപ്പേര് ടേണ്‍–14)

ഇകാറത് വോങ്‌സുക്ചാന്‍ (വിളിപ്പേര് ബ്യൂ–14)

അതുല്‍ സാമന്‍ (14) ഉത്തര തായ്‌ലന്‍ഡ് മേഖലാ ടൂര്‍ണമെന്റില്‍ രണ്ടാമതെത്തിയ വോളിബോള്‍ ടീം അംഗം.

പ്രജാക് സുതാം (വിളിപ്പേര് നോട്–15)

പിപറ്റ് ഫോ (വിളിപ്പേര് നിക്ക്–15)

പോന്‍ചായ് കംലുവാങ് (വിളിപ്പേര് ടീ–16)

പീരാപത് സോംപിയാങ്‌ജെയ് (വിളിപ്പേര് നൈറ്റ്–16). കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ദിവസം നൈറ്റിന്റെ ജന്മദിനമായിരുന്നു.

ഇകപോള്‍ ചാന്‍ടവോങ് (വിളിപ്പേര് അകീ–25). അസിസ്റ്റന്റ് കോച്ച്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.