സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന് സൌദി ഹജ്ജ്–ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ് പുനരാരംഭിക്കുന്നത്. ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിെൻറ മൂന്നാംഘട്ടത്തിലാണിത്. വിദേശ തീർഥാടകരെ സ്വീകരിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നതിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
യാത്രയിലുടനീളം തീർഥാടകർക്ക് എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുന്നതിന് സുരക്ഷിതമായ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോേട്ടാക്കോളും പാലിച്ച് ആവശ്യമായ സീറ്റുകൾ ഒരുക്കാൻ ദേശീയ വിമാനകമ്പനിയായ സൌദി എയർലൈൻസുമായി എകോപിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ ഉംറ ഏജൻസികളുമായി ബന്ധപ്പെട്ട നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാൻ വിദൂര സാേങ്കതിക സംവിധാനത്തിൽ പ്രവർത്തിക്കേണ്ടതിനാൽ ആഭ്യന്തര, വിദേശ ഏജൻസികളുമായുള്ള നടപടികൾ പൂർത്തീകരിക്കാൻ വിദേശ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
യാത്രയും താമസവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ആരോഗ്യ മുൻകരുതലും മന്ത്രാലയം നിശ്ചയിച്ച ചട്ടങ്ങളും അനുസരിച്ചായിരിക്കും ഇൗ നടപടികൾ സ്വീകരിക്കുക. ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെയാണ് സൌദിയിലേക്ക് വരാൻ അനുവദിക്കുക എന്നത് നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യപ്രതിരോധ നടപടികൾക്കനുസരിച്ചും തീർഥാടകരുടെ രാജ്യങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ചും തീർഥാടകരുടെ എണ്ണത്തിൽ മാറ്റങ്ങൾ ഇടക്കിടെ ഉണ്ടാകുമെന്നും ഹജ്ജ്–ഉംറ മന്ത്രാലയം വ്യക്തമാക്കി.
വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിെൻറ മുന്നോടിയായി തീർഥാടകരും വിദേശ ഉംറ ഏജൻസികളും സൌദിയിലെ ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട നിബന്ധനകൾ സൌദി ഹജ്ജ് ഉംറ മന്ത്രാലയം നിർണയിച്ചു.തീർഥാടകരുടെ പ്രായപരിധി 18നും 50നുമിടയിലായിരിക്കണം, കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന സൌദി അംഗീകൃത ലാബിൽ നിന്നുള്ള പി.സി.ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അത് 72 മണിക്കൂറിനുള്ളിലുള്ളതാകണം, ഒാരോ തീർഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറാമിൽ നമസ്കരിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനും റൗദയിൽ വെച്ച് നമസ്കരിക്കാനും ‘ഇഅ്തമർനാ’ ആപ്പിൽ മുൻകൂട്ടി ബുക്കിങ് നടത്തണം എന്നിവയാണ് പ്രധാന നിബന്ധനകൾ.
ഹറം, താമസ കേന്ദ്രം, മീഖാത്ത് എന്നിവക്കിടയിലെ യാത്ര, ആരോഗ്യ ഇൻഷുറൻസ്, ഒാരോ സംഘത്തിനും ഗൈഡ്, പ്രവേശന കവാടത്തിനും താമസ കേന്ദ്രത്തിനുമിടയിലെ യാത്ര, സൌദിയിലെത്തിയ ഉടനെ മൂന്നു ദിവസത്തെ ക്വാറൻറീൻ താമസം എന്നിവ ഒാരോ തീർഥാടകനും നൽകുന്ന സേവന പാക്കേജിൽ നിർബന്ധിതമായും പാലിക്കേണ്ട കാര്യങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തീർഥാടകർക്ക് ആരോഗ്യ മുൻകരുതൽ സംബന്ധിച്ച് ബോധവത്കരണം നൽകേണ്ടത് ഉംറ സേവന സ്ഥാപനങ്ങളുടെയും വിദേശ ഏജൻസികളുടെയും ഉത്തരവാദിത്തമാണ്.
ഉംറ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന മുഴുവൻ വിവരങ്ങളും സത്യസന്ധമാണെന്ന് ഏജൻസികൾ ഉറപ്പാക്കണം.പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ടിക്കറ്റ്, താമസ സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉംറ സംവിധാനത്തിൽ വ്യക്തമായി രേഖപ്പെടുത്തണം. രാജ്യത്ത് പ്രവേശിച്ചശേഷം മൂന്നുദിവസം താമസകേന്ദ്രങ്ങളിൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന് തീർഥാടകരെ മൂൻകൂട്ടി അറിയിക്കണം. ചുരുങ്ങിയത് 50 പേരടങ്ങുന്ന സംഘമായി തിരിക്കണം.
ഓരോ സംഘത്തിനും ഗൈഡുണ്ടാകണം. വിമാനയാത്ര, താമസം, സൌദിക്കകത്തെ യാത്ര എന്നിവക്ക് ഇഅ്തമർനാ ആപ്പിലെ ബുക്കിങ് സമയക്രമമനുസരിച്ച് ഏകീകൃത പ്ലാൻ തയാറാക്കണം. താമസം, യാത്ര, ഫീൽഡ് സേവനങ്ങൾ, ഇൻഷുറൻസ്, ഭക്ഷണം തുടങ്ങി ഉംറ പാക്കേജിലെ സേവനങ്ങൾ തീർഥാടകർക്ക് പൂർണമായും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കൽ സൌദിയിലെ ഉംറ സേവന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. വീഴ്ചകളും പ്രശ്നങ്ങളുമുണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല