സ്വന്തം ലേഖകൻ: നാറ്റോയിൽ ചേരാനുള്ള നീക്കത്തിനിടെ ഫിൻലൻഡിന് മുന്നറിയിപ്പുമായി റഷ്യ. നാറ്റോയിൽ അംഗത്വമെടുക്കുന്നത് അബദ്ധമാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഫിൻലൻസ് പ്രസിഡന്‍റ് സവുലി നിനിസ്റ്റോയെ അറിയിച്ചു.
നാറ്റോയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെ ഫിൻലൻഡിലേക്കു വൈദ്യുതി നൽകുന്നത് റഷ്യൻ കമ്പനി നിർത്തിവെച്ചിരുന്നു. ഫിൻലൻഡിന്‍റെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കി. നാറ്റോ അംഗത്വം ലഭിക്കാൻ ഉടൻ അപേക്ഷ നൽകുമെന്ന് സവുലി നിനിസ്റ്റോ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറിയിച്ചു.
പിന്നാലെയാണ് തീരുമാനം അബദ്ധമാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ഫിൻലൻഡിന്റെ സുരക്ഷ സാഹചര്യം മാറിയതിനെ കുറിച്ചും ടെലിഫോൺ ചർച്ചയിൽ നിനിസ്റ്റോ പുടിനെ ബോധ്യപ്പെടുത്തി.
റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തിയാണ് ഫിൻലൻഡ് പങ്കിടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യവും ഫിൻലൻഡാണ്. നാറ്റോയിൽ ചേരുന്നതു സംബന്ധിച്ച് ഫിൻലൻഡ് ഞായറാഴ്ച തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനു പിന്നാലെ സ്വീഡനും നാറ്റോയിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല