സ്വന്തം ലേഖകൻ: യുകെയിൽ ഡിസംബര്‍ 24 മുതല്‍ 27 വരെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി യൂണിയന്‍ ക്രിസ്മസ് സീസണ്‍ ദുരിതത്തിലാക്കുന്നത്. ഇതോടെ ക്രിസ്മസ് തലേന്ന് മുതല്‍ പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് യാത്ര ചെയ്യാനിറങ്ങുന്നവര്‍ പെരുവഴിയിലാകും. ക്രിസ്മസ് തലേന്ന് മുതല്‍ പുതിയ റെയില്‍ സമരങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ടാണ് ആര്‍എംടി യൂണിയന്‍ നേതാവ് മിക്ക് ലിഞ്ച് ആഘോഷങ്ങള്‍ക്ക് തയ്യാ റെടുക്കുന്നവരെ ഞെട്ടിച്ചത്.
ഡിസംബര്‍ 24 മുതല്‍ 27 വരെ നീണ്ടുനിക്കുന്ന പണിമുടക്ക് വിന്ററില്‍, പ്രത്യേകിച്ച് ആഘോഷ സീസണില്‍ ട്രെയിന്‍ സേവനങ്ങള്‍ക്ക് കനത്ത ആഘാതമാകും നല്‍കുക. ആര്‍എംടി യൂണിയന്റെ പ്രഖ്യാപനത്തിന് എതിരെ എംപിമാര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഇത് നിരാശാജനകമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി മാര്‍ക്ക് ഹാര്‍പര്‍ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളെ ഭയക്കാതെയാണ് ക്രിസ്മസ് സമയം നോക്കി സമരം നടത്തുമെന്ന് ലിഞ്ച് അറിയിച്ചത്. ജനുവരിയില്‍ സമരങ്ങള്‍ തുടരുമെന്നാണ് ഭീഷണി.
യാത്രക്കിറങ്ങുന്ന ജനങ്ങളെ നിരാശരും, രോഷാകുലരുമാക്കുന്നതാണ് സമരങ്ങളെന്ന് ലിഞ്ച് സമ്മതിച്ചു. എന്നാല്‍ യൂണിയന് മെച്ചപ്പെട്ട ഓഫര്‍ ലഭിക്കാത്തതിനാല്‍ മറ്റ് വഴികളില്ലാതെയാണ് സമരമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ മെച്ചപ്പെട്ട കരാറും, തൊഴില്‍ സുരക്ഷയും, ശമ്പള വര്‍ദ്ധനവും ഓഫര്‍ ചെയ്തിട്ടും ആര്‍എംടി യൂണിയന്‍ ഇത് സ്വീകരിക്കാതെ സമരം നടത്തുകയാണെന്നാണ് ആരോപണം.
രണ്ട് വര്‍ഷത്തിനിടെ എട്ട് ശതമാനത്തോളം ശമ്പള വര്‍ദ്ധന ലഭിക്കുമ്പോഴും ആളുകളുടെ ക്രിസ്മസ് കുളമാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ക്ലാര്‍ക്ക് വിമര്‍ശിച്ചു. ക്രിസ്മസ് തലേന്ന് വൈകുന്നേരം 6 മുതല്‍ ഡിസംബര്‍ 27 രാവിലെ 6 വരെയാണ് ആര്‍എംടി അംഗങ്ങള്‍ പണിമുടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല